പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവിട്ട മുന്‍ ഡ്രൈവറെ കാണാനില്ല; കേസില്‍ ഇന്ന് മൊഴി നല്‍കാനിരിക്കെ തിരോധാനം

ബെംഗളൂരു: പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങള്‍ താനാണ് പുറത്തുവിട്ടതെന്ന് വെളിപ്പെടുത്തിയ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ല. കേസിലെ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പില്‍ മൊഴി നല്‍കാന്‍ ഇന്ന് ഹാജരാകാനിരിക്കെയാണ് കാണാതായത്. കാര്‍ത്തിക് തന്നെ ഒളിവില്‍ പോയതാണോ അതോ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നത് വ്യക്തമല്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്‍ത്തിക്കിന്‍റെ വീട്ടിലും ഹാസനിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രജ്വല്‍ രേവണ്ണയുടെ ഡ്രൈവറും കുട്ടിക്കാലം മുതല്‍ കൂടെയുണ്ടായിരുന്ന സഹപാഠിയുമാണ് കാര്‍ത്തിക് റെഡ്ഡി. ഇയാള്‍ തന്നെയാണ് പ്രജ്വലിന്‍റെ ലൈംഗിക ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്ന് പറയുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നീതി ലഭിക്കാനാണ് ഇത് ചെയ്തതെന്ന് കാര്‍ത്തിക് പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ ഇരുവരും തമ്മില്‍ ബിനാമി- ഭൂമി ഇടപാടിന്‍റെ പേരിലുണ്ടായ തര്‍ക്കമാണ് ദൃശ്യങ്ങള്‍ ചോര്‍ത്താന്‍ ഇടയായതെന്നാണ് സൂചന.

കാര്‍ത്തിക്കിന്റെ പേരില്‍ പ്രജ്വല്‍ ഭൂമി വാങ്ങിയിരുന്നു. അത് കാര്‍ത്തിക്കിന് വേണമെന്ന് ചോദിച്ചതിന്റെ പേരിലാണ് തര്‍ക്കമുണ്ടായത്. ഇതിനിടെ തന്നെയെയും ഭാര്യയെയും പ്രജ്വലിന്റെ ആളുകള്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഇയാള്‍ കഴിഞ്ഞ വര്‍ഷം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രജ്വലിന്‍റെ ഫോണിലെ ദൃശ്യങ്ങളെ കുറിച്ച് അറിയാമായിരുന്ന കാര്‍ത്തിക് അത് തന്‍റെ ഫോണിലേക്ക് അയച്ച് ബിജെപി നേതാക്കള്‍ക്ക് കൈമാറുകയായിരുന്നു എന്നാണ് വീഡിയോയിലൂടെ വ്യക്തമാക്കിയത്.

അതേസമയം പ്രജ്വല്‍ രേവണ്ണയ്ക്കായി എസ്ഐടി ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് നോട്ടീസ് ഇറക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top