താനും ദുല്‍ഖറും ‘നെപ്പോ കിഡ്‌സ്’ ആണെന്ന് പൃഥ്വിരാജ്; സുകുമാരന്റെ മകനായതുകൊണ്ട് സിനിമയിലേക്കുള്ള വരവ് എളുപ്പമായെന്നും താരം

ആടുജീവിതത്തിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ബോളിവുഡ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ പ്രമോഷന്‍ തിരക്കിലാണ് പൃഥ്വിരാജ്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പ്രമോഷന്‍ പരിപാടിക്കിടെ നെപ്പോട്ടിസം ചര്‍ച്ചകളില്‍ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് താരം. സിനിമാ കുടുംബത്തില്‍ നിന്നു വന്ന പൃഥ്വിരാജ് സ്വന്തം പ്രിവിലേജുകള്‍ അംഗീകരിക്കുകയും ആദ്യ ചിത്രത്തിന് കടപ്പാട് തന്റെ പേരിനൊപ്പമുള്ള അച്ഛന്റെ പേരിനാണെന്ന് തുറന്നു പറയുകയും ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനുമായുള്ള അടുപ്പത്തെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു.

‘കേരളത്തില്‍, ഞങ്ങള്‍ അടുത്തടുത്താണ് താമസിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും നെപ്പോ കിഡ്‌സ് ആണ്. എനിക്ക് സിനിമയിലേക്കുള്ള വരവ് എളുപ്പമായിരുന്നു. എന്റെ സര്‍നേം കൊണ്ടും മാത്രമാണ് എനിക്ക് ആദ്യ സിനിമ ലഭിച്ചത്. ഇന്നയാളുടെ മകനായതുകൊണ്ട് ഞാനൊരു നല്ല നായക നടനാകുമെന്ന് ആരോ വിചാരിച്ചു. എനിക്ക് സ്‌ക്രീന്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല. ആദ്യ ചിത്രത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ അച്ഛന്റെ പേരിനോട് മാത്രമാണ്, മറ്റൊന്നുമല്ല.’

‘എന്നാല്‍ എന്റെ ആദ്യ ചിത്രത്തിന് മാത്രമേ കുടുംബപ്പേരിനോട് കടപ്പാടുള്ളൂ. കാരണം നിങ്ങള്‍ ആരുടെയെങ്കിലും മകനോ മകളോ ആകാം, എന്നാല്‍ സിനിമയില്‍ ഒരു വെള്ളിയാഴ്ച നിങ്ങളെ പൊതുജനങ്ങള്‍ വിലയിരുത്തുന്നതു മാത്രമാണ് കാര്യം. വേണ്ടത്ര കഴിവില്ലെങ്കില്‍ തുടരാനാകില്ല, അത്രയേ ഉള്ളൂ. നിങ്ങളെ ആര്‍ക്കും സംരക്ഷിക്കാന്‍ കഴിയില്ല. പൊതുജനം വിലയിരുത്തും. അവരെ അഭിമുഖീകരിക്കാതിരിക്കാന്‍ സാധിക്കില്ല,’ പൃഥ്വിരാജ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top