തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം; പമ്പിങ് ആരംഭിച്ചു; സ്കൂള്‍ അവധിയില്‍ മാറ്റമില്ല

നാലുദിവസമായി തലസ്ഥാനത്തിന് നരകയാതന നല്‍കിയ കുടിവെള്ള പ്രശ്നത്തിന് പരിഹാരം. പൈപ്പ് ലൈനിന്റെ പണികൾ പൂർത്തിയാക്കി ഇപ്പോള്‍ പമ്പിങ് ആരംഭിച്ചു. പമ്പിങ് ആരംഭിക്കുന്നതിന് അരുവിക്കര പ്ലാന്റിലേക്ക് ജലഅതോറിറ്റി നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നാണ് അറിയിപ്പ്.

കുടിവെള്ള പ്രശ്നത്തെ തുടര്‍ന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച തലസ്ഥാനത്ത് പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിക്ക് അവധിക്ക് മാറ്റമില്ല. കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നം ഇരുട്ടടിയായി മാറിയതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം നടത്തുമെന്നും മേയര്‍ പറഞ്ഞു.

പൈപ്പ് ലൈന്‍ മാറ്റുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പമ്പിങ് മുടങ്ങിയത്. പമ്പിങ് തുടങ്ങാൻ സാധിക്കാതെ വന്നതോടെ കുടിവെള്ളമില്ലാതെ നരകിക്കുന്ന അവസ്ഥയായിരുന്നു നഗരത്തില്‍. നാല് ദിവസമാണ് വെള്ളം മുടങ്ങിയത്. 44 വാർഡുകളിലും ഇതായിരുന്നു അവസ്ഥ.

ഇന്ന് വൈകീട്ട് കുടിവെള്ളം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതും നടപ്പകാതിരുന്നതോടെയാണ് ഭരണകക്ഷി എംഎല്‍എമാര്‍ രംഗത്തുവന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്നാണ് വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ശിവന്‍കുട്ടിയും ആന്റണി രാജു എംഎല്‍എയും വിമര്‍ശനവുമായി രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു. .

സമയപരിധിക്കുള്ളി‍ൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നാണ് ശിവൻകുട്ടി അവലോകന യോഗത്തിൽ ചോദിച്ചത്. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. കുറ്റകരമായ അനാസ്ഥ ജല അതോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നു എന്നാണ് ആന്റണി രാജു കുറ്റപ്പെടുത്തിയത്.

പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതോടെയാണു പമ്പിങ് മുടങ്ങിയെന്നാണു ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളം ആവശ്യമുള്ള സ്ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്റ്റന്റ് എൻജിനീയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്ന് അതോറിറ്റി അറിയിച്ചിരുന്നു.

റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുകയാണ്. അതിനുവേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു അറിയിപ്പ്. എന്നാൽ പറഞ്ഞ സമയത്ത് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. കുടിവെള്ളവും മുടങ്ങി. ടാങ്കറിന് 1500 മുതൽ 2000 രൂപ വരെ നല്‍കിയാണ്‌ ആളുകള്‍ വെള്ളം വാങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top