അധ്യാപകന്റെ കൈവെട്ടിയ കേസ്; ആറ് പ്രതികള്‍ കുറ്റക്കാര്‍, അഞ്ച് പേരെ വെറുതെ വിട്ടു

തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അഞ്ച് പ്രതികളെ വെറുതെ വിട്ടു. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയാണ് രണ്ടാംഘട്ട വിധി പ്രസ്താവിച്ചത്. പ്രതികളായ സജൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെ വെറുതെവിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ വ്യാഴാഴ്ച വൈകിട്ട് മൂന്നിനു പ്രസ്താവിക്കും.

ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മണ്‍സൂര്‍ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്‌.

2010 ജൂലൈ 4നാണു പ്രതികൾ സംഘം ചേർന്ന് അധ്യാപകന്റെ കൈവെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നാണു എൻഐഎയുടെ കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാളാണു സജൽ. സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് നാസർ.

ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവുമാണ് നാസർ. ആദ്യഘട്ടത്തിൽ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ഒന്നാം പ്രതി സവാദ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. വിദേശത്ത് ഒളിവിലെന്ന് എൻഐഎ കണ്ടെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയ്ക്കു തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചകനിന്ദ ആരോപിച്ചാണ് പ്രതികൾ ടി.ജെ.ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത് എന്നാണു കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top