അനാശാസ്യ കേസിൽപെട്ട വൈദികനെ വികാരിയായി നിയമിച്ചതിനെതിരെ മുംബൈ മലാഡ് ഓർത്തഡോക്സ് ഇടവക; ഫാ.സജീവ് വർഗീസിനെതിരെ സത്യഗ്രഹത്തിന് ഒരുങ്ങി വിശ്വാസികൾ

കാറിൽ അനാശാസ്യ പ്രവർത്തനം നടത്തി പോലീസിൻ്റെ പിടിയിലായ വൈദികനെ ഇടവക വികാരിയായി നിയമിച്ചതിൽ സഭക്കെതിരെ പ്രതിഷേധവുമായി വിശ്വാസികൾ. 2014 ഏപ്രിൽ 29നാണ് ഹരിപ്പാടിനടുത്ത് ദേശീയ പാതയിൽ കാറിൽ നിന്ന് ഫാ.സജീവ് കെ വർഗീസിനെ 22കാരിയുമൊത്ത് കരീലക്കുള ങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ശേഷം ജാമ്യത്തിൽ പുറത്തുവന്ന ഇയാൾക്ക് സഭയുടെ മുംബൈയിലെ ചില സ്ഥാപനങ്ങളിലും ചെറിയ ചില ഇടവകകളിലും നിയമനം നൽകിയിരുന്നു.

രണ്ടുമാസം മുമ്പ് വൈദികരുടെ പൊതു സ്ഥലംമാറ്റം നടത്തിയപ്പോൾ ഫാ.സജീവിനെ മുംബൈ മലാഡ് സെൻ്റ് തോമസ് ഇടവകയിലേക്ക് നിയമിച്ചു. സദാചാര വിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റിലായ വ്യക്തിയെ ഇടവക വികാരിയായി നിയമിക്കുന്നതിനെതിരെ ഒരുപറ്റം വിശ്വാസികൾ മുംബൈ ഭദ്രാസന ബിഷപ്പിന് പരാതി നൽകിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ജൂൺ ഒന്നിന് പുതിയ സ്ഥലത്ത് ചുമതല ഏൽക്കാനായിരുന്നു നിർദ്ദേശം. ശനിയാഴ്ച അർദ്ധരാത്രിയോടെ ഇയാൾ വൈദികർക്ക് താമസിക്കാനുള്ള പാഴ്സനേജിൽ താമസവും തുടങ്ങി.

ഇടവകാംഗം ഏബ്രഹാം തോമസിൻ്റെ നേതൃത്വത്തിൽ ഒരുപറ്റം വിശ്വാസികൾ പ്രതിഷേധവുമായി ഇന്നലെ (ഞായർ) പള്ളിപരിസരത്ത് എത്തിയിരുന്നു. “സജീവ് വർഗീസിനെപ്പോലെയുള്ള സദാചാര വിരുദ്ധനെ ഇടവക വികാരിയായി നിയമിച്ച ഭദ്രാസന മെത്രാപ്പോലീത്തയുടെ നടപടിക്കെതിരെയാണ് എൻ്റെ സമരം. സത്യഗ്രഹം നടത്തുന്നതിന് മുന്നോടിയായി പോലീസ് സംരക്ഷണം തേടി മലാഡ് പോലീസിൽ പരാതിയും നല്ലിയിട്ടുണ്ട്. ബിഷപ്പുമായും മറ്റ് ഭാരവാഹികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരെയൊന്നും ഫോണിൽ കിട്ടിയില്ലെന്നാണ് പോലീസ് അറിയിച്ചത്,” ഏബ്രഹാം തോമസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഞായറാഴ്ച പള്ളിയിൽ നടന്ന ആരാധനയിൽ ഫാ.സജീവ് വർഗീസിൽ നിന്ന് കുർബാന സ്വീകരിക്കാൻ ഒരുപറ്റം സ്ത്രീകൾ തയ്യാറായില്ലെന്ന് ഏബ്രഹാം തോമസ് പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്ക്‌ ഫാദർ സജീവ് വർഗീസും പ്രതിഷേധക്കാരും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. വികാരി സജീവ് സ്റ്റേഷനിൽ ഹാജരായില്ല. പകരം ഇടവക ട്രസ്റ്റിയാണ് ഹാജരായത്. വിവാദ വൈദികനെ പുറത്താക്കും വരെ താൻ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഏബ്രഹാം തോമസ് പറഞ്ഞു. അടുത്ത ഞായറാഴ്ച പള്ളി അങ്കണത്തിൽ സത്യഗ്രഹം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സജീവ് വർഗീസ് കൊല്ലം പോരുവഴി ഓർത്തഡോക്സ് പള്ളി വികാരിയായി ജോലി ചെയ്യുമ്പോഴാണ് അനാശാസ്യത്തിന് പിടിയിലായത്. പുതിയ ഇടവകയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന് മുന്നോടിയായി യുവതിയുമൊത്ത് നടത്തിയ ഉല്ലാസ യാത്രക്കിടയിലാണ് പോലീസിൻ്റെ പിടിയിലായത്. വിവാഹിതനും രണ്ട് പെൺകുട്ടികളുടെ പിതാവുമാണ് ഇയാൾ. മലാഡ് പളളിയുടെ ഉടമസ്ഥതയിൽ രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ ഏറെയും തദ്ദേശീയരായ പെൺകുട്ടികളാണ്. ഇയാൾ അവരോട് അപമര്യാദയായി പെരുമാറില്ലെന്ന് എന്താണുറപ്പ്? ഇക്കാര്യത്തിൽ മെത്രാപ്പോലീത്തക്ക് ഗ്യാരൻ്റി നൽകാനാവുമോ എന്നാണ് ഇടവകക്കാർക്ക് ഉത്കണ്ഠയുണ്ട് എന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഏബ്രഹാം തോമസ് പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top