കേജ്‌രിവാളിന്റെ അറസ്റ്റിൽ രാജ്യതലസ്ഥാനത്ത് സംഘർഷം; പ്രതിഷേധിച്ച മന്ത്രി അതിഷിയടക്കമുള്ള എഎപി പ്രവർത്തകർ അറസ്റ്റിൽ, കേസ് സുപ്രീംകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് ഇന്നലെ രാത്രി മുതൽ പ്രതിഷേധം നടക്കുന്ന ഡൽഹിയിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു. ആം ആദ്മി പ്രവർത്തകർ വിവിധ സംഘങ്ങളായി എത്തി പ്രതിഷേധം കടുപ്പിക്കുകയാണ്. മന്ത്രിമാരായ അതിഷി മാർലേന, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. മന്ത്രിമാരെയുൾപ്പെടെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ ഇതിലൊന്നും തളരാതെ കൂടുതൽ പ്രവർത്തകർ തെരുവിലിറങ്ങുകയാണ്. ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കേജ്‌രിവാളിന്റെ കേസ് സുപ്രീകോടതിയുടെ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസാണ് കേസ് സ്പെഷ്യൽ ബെഞ്ചിൽ ഉന്നയിക്കാൻ നിർദ്ദേശിച്ചത്. അതേസമയം കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉച്ചക്ക് വിചാരണ കോടതിയിൽ ഹാജരാക്കും. കേജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ ഉത്തരവിടുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ഇഡി സുപ്രീംകോടതിയില്‍ തടസവാദവും ഉന്നയിച്ചിട്ടുണ്ട്.

മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇഡി അയച്ച ഒന്‍പതാമത്തെ സമന്‍സും കേജരിവാള്‍ തള്ളിയിരുന്നു. ഹൈക്കോടതിയും സഹായത്തിനെത്തിയില്ല. ഇതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ മുന്നിലെ വഴികള്‍ അടഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റിലാകുന്ന ആദ്യരാഷ്ട്രീയ നേതാവാണ് കേജ്‌രിവാള്‍. അടിയന്തിരവാദം കേള്‍ക്കാന്‍ കേജ്‌രിവാളിന്റെ നിയമസംഘം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ തലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top