‘ഒന്നും ഓര്‍മയില്ല; നന്നായി മദ്യപിച്ചിരുന്നു’; ആഡംബര കാര്‍ ഇടിച്ച് ഐടി പ്രൊഫഷണലുകള്‍ കൊല്ലപ്പെട്ട കേസില്‍ കൗമാരക്കാരന്റെ മൊഴി പുറത്ത്

പുണെയില്‍ കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ഐടി പ്രൊഫഷണലുകള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. അപകടം നടന്ന ദിവസം താന്‍ നന്നായി മദ്യപിച്ചിരുന്നുവെന്നാണ് പൊലീസിനോട് മൊഴി നല്‍കിയത്. അന്ന് നടന്ന സംഭവങ്ങള്‍ പൂര്‍ണമായി ഓര്‍മയില്ലെന്നും 17കാരന്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

മാതാവ് ശിവാനി അഗര്‍വാളിന്റെ സാന്നിധ്യത്തിലാണ് പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തത്. ജുവനൈല്‍ ഹോമില്‍ വച്ച് കൗമാരക്കാരനെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാനുള്ള അനുമതി പൊലീസിന് ലഭിച്ചിരുന്നു.

കേസില്‍ 17കാരന്റെ അമ്മയും അച്ഛനും മുത്തച്ഛനും അറസ്റ്റിലാണ്. ഗൂഡാലോചന കേസില്‍ അച്ഛന്‍ വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും അറസ്റ്റിലായപ്പോള്‍ രക്തപരിശോധന സമയത്ത് കൃത്രിമം കാണിച്ചതിനാണ് അമ്മ ശിവാനി അറസ്റ്റിലായത്. മകന്റെ രക്തത്തിനു പകരം അമ്മയുടെ രക്തമാണ് ആശുപത്രിയില്‍ നല്‍കിയത്. അന്വേഷണത്തില്‍ ഇത് തെളിഞ്ഞതോടെ പുണെ സസൂണ്‍ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അറസ്റ്റിലായി.

മെയ് 19നാണ് പുണെയെ നടുക്കി അപകടമുണ്ടായത്. ബാറില്‍ നിന്ന് മദ്യപിച്ചാണ് ഇവര്‍ കാറില്‍ കയറിയത്. അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ചാണ് രണ്ട് യുവ ഐടി പ്രൊഫഷണലുകളുടെ ജീവന്‍ പൊലിഞ്ഞത്. പ്രതിക്ക് ലളിതമായ വ്യവസ്ഥയില്‍ ജാമ്യം നല്‍കിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് എതിരെ കൂടി ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top