യുദ്ധമുന്നണിയിൽ നിന്ന് ഒളിച്ചോടി അൻവർ എംഎൽഎ; ആരോപണങ്ങൾ ആവിയായി

പി.വി.അൻവറിൻ്റെ വാക്കും കീറച്ചാക്കും ഒരുപോലെ… സർക്കാരിൻ്റെയും സിപിഎമ്മിൻ്റേയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ഒടുക്കം നിരുപാധികം മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്ത നിലമ്പൂർ എംഎൽഎയുടെ അവസ്ഥയെ ഉപമിക്കാൻ വേറെ പഴഞ്ചൊല്ലുകൾ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തനുമെതിരെ അതീവ ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി ഉന്നയിച്ച അൻവർ, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരു പരാതിയുമില്ലാതെ പിൻവാങ്ങി അവസ്ഥയിലായി എന്നതാണ് ശ്രദ്ധേയം. സഖാവെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്തം തീർന്നുവെന്നാണ് പുതിയ ന്യായീകരണം.

മുമ്പെങ്ങും ഉണ്ടാകാത്തത് പോലെ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ കടുത്ത ആരോപണം ഉന്നയിച്ചു. ഫലം എന്താണെന്ന് നോക്കാം: അന്വേഷണം പ്രഖ്യാപിച്ചു; പക്ഷെ ആരോപണ വിധേയർക്ക് ആർക്കും ഒരു ഇളക്കവുമില്ല!! കൊലപാതകം, സ്വർണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി അത്യന്തം ഗുരുതരമായ ആക്ഷേപങ്ങളാണ് എഡിജിപി അജിത്ത് കുമാറിനെതിരെ ഉന്നയിച്ചത്. എഡിജിപി ‘നൊട്ടോറിയസ് ക്രിമിനൽ’ ആണെന്നുപോലും പറഞ്ഞു.

ഒപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും അൻവർ ചൂണ്ടിക്കാട്ടി. ഫലം: ശശിയുടെ കസേരക്കും ഇളക്കമില്ല. പി.ശശി എന്ന പൊളിറ്റിക്കൽ സെക്രട്ടറിയെ വണങ്ങി തന്നെയാകും അൻവർ ഇന്നും ആ ഓഫീസിൽ പോയി തിരിച്ചു പോന്നിട്ടുണ്ടാകുക. താൻ കാരണം ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയെന്ന് മേനി പറയാം. പക്ഷേ അപ്പോഴും ആരോപണ വിധേയൻ്റെ വളരെ ജൂനിയറായ ഏതാനും ഉദ്യോഗസ്ഥരെ ചേർത്ത് രൂപീകരിച്ച സംഘത്തിൻ്റെ നീക്കം പ്രതിസന്ധിയിലാണ്. ഇവരുടെയൊക്കെ മികവ് വിലയിരുത്തുന്ന വാർഷിക റിപ്പോർട്ട് എഴുതേണ്ട ഉദ്യോഗസ്ഥനാണ് എഡിജിപി എംആർ അജിത് കുമാർ. അദ്ദേഹത്തിന് എതിരെയാണ് അവർ അന്വേഷണം നടത്തേണ്ടത്; പറയാൻ ഡിജിപി നേതൃത്വത്തിൽ ഉണ്ടെന്ന് മാത്രം.

ഇനി, പി.വി.അൻവർ ആദ്യം പ്രതിക്കൂട്ടിൽ നിർത്തിയ എസ്പി സുജിത് ദാസിൻ്റെ കാര്യമെടുത്താൽ, മിസ്കൊണ്ട്‌ക്ട് (misconduct) പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും പേരിന് പോലും ഒരു അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. സ്വർണ്ണക്കടത്ത്, മരംമുറി, കസ്റ്റഡി കൊല അടക്കം അതീവ ഗുരുതര ആരോപണങ്ങളാണ് എസ്പിക്കെതിരെ അൻവർ ഉന്നയിച്ചത്. പോരാത്തതിന് സഹായംതേടി എസ്പി തൻ്റെ കാലുപിടിച്ചതിൻ്റെ ശബ്ദരേഖ അടക്കം പുറത്തുവിട്ടു. ഇതൊന്നും പ്രശ്നമല്ല, മുഖ്യമന്ത്രിയെ കണ്ട് എല്ലാം എഴുതി കൊടുത്തതോടെ തൻ്റെ ഉത്തരവാദിത്തം അവസാനിച്ചു എന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അജിത് കുമാറിനെതിരെ മാറ്റി നിർത്താതെയുള്ള അന്വേഷണത്തിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിനും അൻവർ ഉരുണ്ടുകളിച്ചു.

സുരേഷ് ഗോപിക്ക് വഴിവെട്ടാൻ വേണ്ടി തൃശൂർ പൂരം കലക്കിയത് എഡിജിപി അജിത് കുമാറാണെന്ന് അൻവർ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. ബിജെപിക്കു വേണ്ടി എഡിജിപി പൂരം കലക്കിയെന്ന ആരോപണം കൂടി വന്നതോടെ അൻവറിൻ്റെ കുന്തമുന വീണ്ടും മുഖ്യമന്ത്രിയിലേക്കാണ് തിരിഞ്ഞത്. അതിലുപരി മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സേനയെ അധോലോക സേനയായി ചിത്രീകരിച്ച ശേഷം അവർ നടത്തുന്ന അന്വേഷണം എന്ന തട്ടിക്കൂട്ട് പരിപാടിയെക്കുറിച്ചു പോലും നിലപാട് പറയാനാകാത്ത അവസ്ഥയിൽ അൻവർ ഒളിച്ചോടി എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. അൻവറും അദ്ദേഹത്തിന് പിന്തുണയുമായി വന്ന കാരാട്ട് ഫൈസലിനും, കെടി ജലീലിനും അവരുടെ കാര്യങ്ങൾ നടത്തിക്കിട്ടുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചതോടെ ‘ലേലു അല്ലു, ലേലു അല്ലു’ എന്ന് പറഞ്ഞ് കീഴടങ്ങി എന്ന് തന്നെ നിഗമനത്തിൽ എത്താം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top