ആ പ്രഖ്യാപനവും പിന്‍വലിച്ച് അന്‍വര്‍; സതീശനുമായുളള ചര്‍ച്ച ഫലം കണ്ടെന്ന് സൂചന

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (UDF) സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും വിച്ഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ‘ചിന്തിക്കുന്നവര്‍ക്ക്’ ദൃഷ്ടാന്തമുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേരിന് മുന്‍തൂക്കം വന്നതിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്.
തൃണമൂല്‍ കോണ്‍ഗ്രസുമായി യുഡിഎഫില്‍ പ്രവേശിക്കാന്‍ നില്‍ക്കുന്ന അന്‍വര്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി കളം വഷളാക്കേണ്ട എന്നതിനൊപ്പം ഒരു സമ്മര്‍ദ്ദ തന്ത്രം കൂടി ഉണ്ടായിരുന്നു ഈ പ്രഖ്യാപനത്തിന് പിന്നില്‍. എന്നാല്‍ കോണ്‍ഗ്രസ് ഈ സമ്മര്‍ദ്ദത്തില്‍ വീണില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസായി മുന്നണിയില്‍ എടുക്കാന്‍ കഴിയില്ലെന്നും കേരള പാര്‍ട്ടി രൂപീകരിക്കാനും കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കി. പിന്നാലെ അന്‍വറുമായി ചര്‍ച്ചയും നടത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലായിരുന്നു അന്‍വറുമായുള്ള ചര്‍ച്ച. ഇതിലും കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ചു. അന്‍വറും ചില ഉപാധികള്‍ വച്ചു. ഇതെല്ലാം ഘടകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അന്‍വറിന് ലഭിച്ച മറുപടി. ഈ ചര്‍ച്ചകള്‍ക്ക് ശേഷം അന്‍വര്‍ തന്റെ തീരുമാനം പിന്‍വലിച്ചു.
ചർച്ചക്ക് ശേഷം മാധ്യങ്ങളെ കണ്ട് അന്‍വര്‍ നിലമ്പൂരില്‍ പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ തന്റെ തീരുമാനം മാറ്റിയത് എന്തുകൊണ്ടാണെന്ന് പറഞ്ഞതുമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here