അന്‍വര്‍ ഇഫക്ടില്‍ തെറിച്ച എസ്പി സുജിത് ദാസ് തിരികെ സര്‍വീസിലേക്ക്; തസ്തികയില്‍ തീരുമാനമായില്ല

പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെ തിരികെ സര്‍വീസിലെടുത്തു. ആറ് മാസം സസ്‌പെന്‍ഷനില്‍ നിന്ന ശേഷമാണ് തിരികെ എടുത്തത്. പുതിയ തസ്തിക എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയായിരുന്നു അന്‍വറുമായുളള സംഭാഷണം.
അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എംആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗ്സ്ഥര്‍ക്ക് എതിരായി ഗുരുതര ആരോപണങ്ങളാണ് അന്‍വറുമായുള്ള സംഭാഷണത്തില്‍ സുജിത് ദാസ് ഉന്നയിച്ചത്. ഡിജിപി വരെ ആകാന്‍ സാധ്യയുള്ള ഉദ്യോഗസ്ഥനാണെന്നും മരം മുറിയിലുള്ള പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ അന്‍വറിനോട് നന്ദിയുള്ളവനായരിക്കുമെന്നും സുജിത് ദാസ് പറഞ്ഞിരുന്നു.
പിവി അന്‍വര്‍ തന്നെയാണ് ഈ ഫോണ്‍ സംഭാഷണം പുറത്തു വിട്ടത്. പിന്നാലെ സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന നടപടിയാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here