നിലമ്പൂരിൽ അൻവറിന് ‘സ്റ്റാറ്റസ്കോ’ !! യുഡിഎഫ് പ്രവേശനം പിന്നീട്; മറ്റ് മാർഗമില്ലാതെ സറണ്ടർ

ഇടതിനോട് എതിരിടാൻ യുഡിഎഫ് പക്ഷംചേർന്ന നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തുടരും. അൻവറിനെ പാർട്ടിയോടെ മുന്നണിയിൽ എടുക്കുന്നത് തൽക്കാലം നടക്കാത്ത കാര്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് തന്നെ വന്നുകണ്ട അൻവറിനോട് പ്രതിപക്ഷനേതാവ് വിഡി സതീശൻ തെളിച്ചുപറഞ്ഞു. കാര്യകാരണ സഹിതം പറഞ്ഞത് തിരിഞ്ഞ അൻവർ പക്ഷെ മാധ്യമങ്ങളോട് മിണ്ടാതെ മടങ്ങി. “അൻവർ യുഡിഎഫുമായി സഹകരിച്ചുനിൽക്കും” എന്നാണ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
എൽഡിഎഫിനോടും സിപിഎമ്മിനോടും എന്നതിനേക്കാളുപരി പിണറായി വിജയനോടും കൂട്ടരോടും പിണങ്ങിപ്പിരിഞ്ഞ അൻവറിന് നിലമ്പൂരിലെ യുഡിഎഫ് വിജയം മറ്റാരേക്കാളും അത്യാവശ്യം ആണെന്ന് കോൺഗ്രസിനും യുഡിഎഫിനും അറിയാം. അതുകൊണ്ട് തന്നെ ഒപ്പം നിർത്താൻ എളുപ്പമാണ്. ഇത് കണക്കിലെടുത്ത് തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ അൻവറിനോടുള്ള സമീപനം. പോരാത്തതിന് ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലാത്ത തൃണമൂലിനെ യുഡിഎഫിൽ എടുക്കുന്നതിൻ്റെ പ്രായോഗിക പ്രശ്നവും അൻവറിനെ ബോധ്യപ്പെടുത്തി.
“യുഡിഎഫ് സഹകരണം സംബന്ധിച്ച് അൻവർ ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തിൽ കുറിച്ച് പറയാനാകില്ല. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമേ മുന്നണി പ്രവേശനത്തിൽ തീരുമാനം എടുക്കാനാകൂ”- പ്രതിപക്ഷനേതാവിൻ്റെ വാക്കുകൾ ഇങ്ങനെ.
എല്ലാവരെയും ഞെട്ടിച്ച് എംഎൽഎ സ്ഥാനം രാജിവച്ച അൻവർ കരുതിയത് പോലെ എളുപ്പമായില്ല പിന്നീടൊന്നും. ഡിഎംകെ ബന്ധത്തിന് ശ്രമിച്ചത് പിണറായി വെട്ടി. പിന്നാലെ തൃണമൂലിൽ ചേക്കേറി യുഡിഎഫിൽ കയറാൻ നടത്തിയ ശ്രമം പൊളിഞ്ഞു. ഒന്നും തീരുമാനം ആയില്ലെങ്കിലും പതിവ് പരിപാടി ഇറക്കി കോൺഗ്രസിനെ സമ്മർദത്തിലാക്കാൻ നോക്കിയത് വീണ്ടും തിരിച്ചടിച്ചു. തനിക്ക് പിൻഗാമിയെ നിശ്ചയിക്കുന്ന മട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ നടത്തിയ നീക്കമാണ് അൻവറിൻ്റെ അവസ്ഥ ഈമട്ടിൽ ദുർബലമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here