അറബിക്കടലിനു മുകളിൽ വിമാനങ്ങൾ നേർക്കുനേർ; തലനാരിഴയ്ക്ക് കൂട്ടിയിടി ഒഴിവായി, അന്വേഷണം തുടങ്ങി

വ്യോമപരിധിയിൽ വിമാനങ്ങൾ നേർക്കുനേർ വന്ന സംഭവത്തിൽ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യുടെ അന്വേഷണം. മാർച്ച് 24 ന് അറബിക്കടലിനു മുകളിൽ 35,000 അടി ഉയരത്തിലാണ് ഖത്തർ എയർവേയ്സ് വിമാനവും ഇഎൽ എൽ വിമാനവും തമ്മിൽ തലനാരിഴയ്ക്ക് കൂട്ടിയിടി ഒഴിവായത്.

എഎൽ ബോയിങ് 777-200 വിമാനം ഇസ്രായേലിൽ നിന്ന് തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്കും ഖത്തർ എയർവേയ്‌സിന്റെ ബോയിങ് 777-300ER വിമാനം ദോഹയിൽ നിന്ന് മാലിയിലേക്കും സർവീസ് നടത്തുകയായിരുന്നു. രണ്ട് വിമാനങ്ങളും 9.1 നോട്ടിക്കൽ മൈൽ അടുത്തെത്തിയ ശേഷമാണ് കൂട്ടിയിടി ഒഴിവായത്.

സംഭവത്തിന്റെ വിശദാംശങ്ങളും അന്വേഷണ നടപടികളും അടങ്ങിയ പ്രാഥമിക റിപ്പോർട്ട് എഎഐബി പുറത്തുവിട്ടു. അന്തിമ അന്വേഷണം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ വേണ്ടിവരും. രണ്ട് വിമാനങ്ങളും ഇന്ത്യയിലേക്കോ അല്ലെങ്കിൽ ഇന്ത്യയിൽ നിന്നും പുറത്തേക്കോ പോകുന്നതായിരുന്നില്ല എങ്കിലും സംഭവം നടന്ന പ്രദേശം മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണുകളുടെ (എഫ്ഐആർ) പരിധിയിൽ വരുന്നതിനാലും മുംബൈ എയർ ട്രാഫിക് കൺട്രോൾ (എടിസി) ആണ് എയർ ട്രാഫിക് സർവീസുകൾ നിയന്ത്രിക്കുന്നത് എന്നതിനാലും ആണ് എഎഐബി അന്വേഷിക്കുന്നത്.

സാധാരണ രണ്ട് വിമാനങ്ങൾ അടുത്ത് വരികയും കൂട്ടിയിടി ഭീഷണി ഉണ്ടാകുകയും ചെയ്യുന്ന സമയത്ത് ടിസിഎഎസ് അലേർട്ടുകൾ പൈലറ്റുമാർക്ക് ലഭിക്കാറുണ്ട്. വിമാനങ്ങളുടെ കോക്ക്പിറ്റിലും അലർട്ടുകൾ ലഭിച്ചിട്ടില്ല എങ്കിൽ, അതിനർത്ഥം വിമാനങ്ങൾ വളരെ അടുത്ത് വന്നെങ്കിലും, കൂട്ടിയിടി ഉണ്ടാകാനുള്ള സാധ്യതയില്ല എന്നാണ്. അന്തിമ അന്വേഷണ റിപ്പോർട്ടിന് ശേഷം മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂവെന്ന് അന്വേഷണ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top