‘സോണിയയെ രാഹുൽ ഭീഷണിപ്പെടുത്തി’; രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കിയ നട്‌വർ സിംഗിൻ്റെ വെളിപ്പെടുത്തലുകള്‍

കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലച്ച പുസ്തകങ്ങളില്‍ ഒന്നായിരുന്നു അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗിൻ്റെ ആത്മകഥയായ വൺ ലൈഫ് ഈസ് നോട്ട് ഇനഫ്: ആൻ ഓട്ടോബയോഗ്രഫി. 2014ൽ കോൺഗ്രസിനേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പുറത്തിറങ്ങിയ ആത്മകഥ സൃഷ്ടിച്ച കോളിളക്കങ്ങൾ ചെറുതായിരുന്നില്ല. നട്‌വർ സിംഗിൻ്റെ വെളിപ്പെടുത്തലുകൾക്ക് മറുപടിയായി താൻ ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിക്കേണ്ട അവസ്ഥവരെ അന്നത്തെ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്കുണ്ടായി.

2004ൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി പദമേറ്റെടുക്കാൻ വിസമ്മതിച്ചത് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ആത്മകഥയിലൂടെ (പേജ് 319 ) നട്‌വർ സിംഗ് വെളിപ്പെടുത്തി. തൻ്റെ പിതാവ് രാജീവ് ഗാന്ധിയെപ്പോലെയോ മുത്തശ്ശി ഇന്ദിരാഗാന്ധിയെപ്പോലെയോ താനും കൊല്ലപ്പെടുമെന്ന് രാഹുൽ ഗാന്ധി ഭയപ്പെട്ടിരുന്നു. സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാൻ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. കൂടാതെ ആ പദവി നിരസിക്കുന്നതായി പ്രഖ്യാപിക്കാൻ 24 മണിക്കൂർ അന്ത്യശാസനം പോലും നൽകിയതായും പുസ്തകത്തിൽ പറയുന്നു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും സോണിയയേയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ആത്മകഥ പാർട്ടിയെ വളരെയേറെ പ്രതിസന്ധിയിലാക്കി. സോണിയ ഗാന്ധിയെ ‘സ്വേച്ഛാധിപതി’ എന്നും ‘സ്വന്തംകാര്യം നേടാൻ എന്തും ചെയ്യുന്ന കുടിലബുദ്ധിക്കാരി’ എന്നുമാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 45 വർഷം നെഹ്രു കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന തന്നോട് വളരെ ക്രൂരമായിട്ടാണ് സോണിയ പെരുമാറിയത്. അത്തരത്തിൽ ഒരു ഇന്ത്യക്കാരനും തന്നോട് പെരുമാറില്ലെന്നും പുസ്തകത്തിൽ നട്‌വർ സിംഗ് ആരോപിച്ചു.

“ഞാൻ എൻ്റെ സ്വന്തം പുസ്തകം എഴുതും, അപ്പോൾ നിങ്ങൾ എല്ലാം അറിയും. ഞാൻ എഴുതിയാൽ മാത്രമേ സത്യം പുറത്തുവരൂ.. ഞാൻ അതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്” – എന്നായിരുന്നു നട്‌വർ സിംഗിൻ്റെ ആരോപണങ്ങളെ തളളിക്കൊണ്ട് സോണിയാ ഗാന്ധിയുടെ പ്രതികരണം.

പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗ് വലിയ പരാജയമായിരുന്നു. അധികാരത്തിലിരുന്ന 10 വർഷക്കാലയളവിൽ തൻ്റേതായ ഒരു അടയാളപ്പെടുത്തൽ പോലും നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വളരെ ചെറിയ കാര്യങ്ങൾ പോലും ഓർമിക്കുന്ന മൻമോഹൻ വികാരപ്രകടനങ്ങൾ മറച്ചുവയ്ക്കുന്നതിൽ വിദഗ്ധനാണെന്നും മുൻ സഹപ്രവർത്തകനായ ന്ടവർ സിംഗ് പുസ്തകത്തിൽ കുറിച്ചു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലത്തെ നിരവധി സംഭവ വികാസങ്ങളും ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. തൻ്റെ വിദേശകാര്യ മന്ത്രി സ്ഥാനം തെറിപ്പിച്ച ഇറാഖിലേക്ക് എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട വോൾക്കർ റിപ്പോർട്ടിനെ സംബന്ധിച്ച വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്. താൻ മാത്രമല്ല കോൺഗ്രസ് പാർട്ടിയും അഴിമതിയുടെ ഗുണഭോക്താവാണെന്ന് റിപ്പോർട്ടിലുണ്ടെന്നും ആത്മകഥയിൽ വിശദീകരിക്കുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് 2005ല്‍ ഒന്നാം യുപിഎ സർക്കാരിൽ നിന്നും രാജിവെച്ച നട്‌വർ സിംഗിനെ 2006ൽ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top