തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിന് മുകളിലെ ചക്രവാതചുഴിയും ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാന വ്യാപകമായി മഴ ലഭിക്കും. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി മഴ ലഭിക്കും. ഇതുകൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ -ബംഗ്ലാദേശ് തീരത്ത് തീവ്രചുഴലിക്കാറ്റായി ഞായറാഴ്ച യോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെയും സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചിരുന്നു. വേനല്‍ മഴയില്‍ സംസ്ഥാന വ്യാപകമായി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാടും വീടുകളില്‍ വെളളം കയറി. കോഴിക്കോട് വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചില വാര്‍ഡുകളിലും തൃശൂര്‍ അശ്വനി ആശുപത്രിയിലും വെള്ളം കയറി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top