പെരിയ രക്തസാക്ഷികളെ വഞ്ചിച്ച കോൺഗ്രസ് നേതാക്കൾക്ക് മാപ്പില്ല; അവർ വഞ്ചകരും വെറുക്കപ്പെട്ടവരും; ചതിയന്മാരോട് പൊറുക്കാനാവില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവർക്ക് മാപ്പില്ലെന്നാണ് ഫെയ്സ് ബുക്കിലെ കുറിപ്പ്. അവർ എത്ര ഉന്നതരായാലും അവരെ ന്യായീകരിക്കാനും നീതികരിക്കാനും ആരും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് പെരിയ മണ്ഡലം പ്രസിഡന്‍റ് പ്രമോദ് പെരിയ പങ്കെടുത്തത്. ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണം കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിൽ നടന്നത്. കല്യാണ സൽക്കാരം ചൊവ്വാഴ്ച‌ പെരിയയിലെ ഓഡിറ്റോറിയത്തിലായിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രത്തിൽ മുൻ എംഎൽഎയും സിപിഎം നേതാവുമായ കുഞ്ഞിരാമനും ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പ്രമോദിനെതിരെ കെപിസിസി നടപടിയെടുത്തു. പ്രമോദിനെ ചുമതലകളില്‍ നിന്ന് നീക്കി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.ഭക്തവത്സലന് പകരം ചുമതല നല്‍കി. വിവാഹചടങ്ങില്‍ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്‌തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാര്‍ട്ടി കണ്ടെത്തിയ അച്ചടക്കലംഘനം.

ഇരട്ടക്കൊലക്കേസ് പ്രതിയുടെ വീട്ടിലെ വിവാഹ സൽക്കാര ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്നുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് രാജ് മോഹൻ ഉണ്ണിത്താന്‍റെ വൈകാരികമായ കുറിപ്പ്. കല്യോട്ട് കൊലപാതകത്തിനുശേഷം നൂറുകണക്കിന് കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബാംഗങ്ങള്‍ കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങുമ്പോഴാണ് നേതാക്കളുടെ ഈ അസംബന്ധ നാടകം. ഇരയോടൊപ്പമാണെന്ന് നടിക്കുകയും വേട്ടക്കാർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന നടപടി നിന്ദ്യവും നീചവുമാണെന്ന് ഉണ്ണിത്താൻ എഴുതിയിട്ടുണ്ട്.

രാജ്മോഹന്‍ ഉണ്ണിത്താന്റെ എഫ്ബി കുറിപ്പ്:

“വിവാഹ സൽക്കാരത്തിൽ രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ന്യായീകരിക്കാനോ അതിനെ നീതീകരിക്കാനോ കഴിയില്ല. അവരെയൊക്കെ ശക്തമായി തള്ളിപ്പറയുന്നു. അക്ഷന്തവ്യമായ അപരാധമാണ് അവർ കോൺഗ്രസ് പാർട്ടിയോടും പ്രവർത്തകരോടും ചെയ്തത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കണ്ടു രസിക്കാൻ ചേലാണ് ചിലർക്ക്. എന്നാൽ സ്വന്തം വീട്ടിൽ ഇത് സംഭവിക്കുമ്പോൾ മാത്രമേ അതിന്റെ വേദനയും ദുഃഖവും ദുരിതവും മനസ്സിലാവുകയുള്ളൂ. കല്യോട്ട് കൊലപാതകത്തിനുശേഷം നൂറുകണക്കിന് കോൺഗ്രസ് പാർട്ടി കുടുംബങ്ങൾ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങി കഷ്ടപ്പെടുകയാണ്. അപ്പോഴാണ് നേതാക്കളുടെ ഈ അസംബന്ധ നാടകം. ശരത് ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ പോലും പൊറുക്കില്ല. രക്തസാക്ഷി കുടുംബങ്ങളുടെ മുന്നിലും കോൺഗ്രസ് പാർട്ടി പ്രവർത്തകരെ മുമ്പിലും ഇവർ വെറുക്കപ്പെട്ടവരായിക്കഴിഞ്ഞു.”

“ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ കൂട്ടുകെട്ട് എനിക്കെതിരെ പ്രവർത്തിച്ചിട്ടില്ല എന്ന് ആർക്ക് എങ്ങനെ വിശ്വസിക്കാനാവും….? സ്വന്തം ജീവൻ തൃണവൽക്കരിച്ച് മരണത്തെ പോലും മുന്നിൽകണ്ട് ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലയാളികൾക്ക് കൊലക്കയർ വാങ്ങിക്കൊടുക്കാതെ വിശ്രമം ഇല്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന കേസിലെ സാക്ഷികളോടൊപ്പം, കേസ് നടത്തുന്നവർക്ക് ഒപ്പം, രക്തസാക്ഷി കുടുംബങ്ങളോടൊപ്പം, ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരോടൊപ്പം , നാട്ടുകാരോടൊപ്പം കാസർകോട്ടെ എംപി എന്നും ഉണ്ടാകും. മരിക്കുന്നതുവരെ എന്നെ ആർക്കും വിലക്ക് വാങ്ങാൻ കഴിയില്ല. വിശ്വസിക്കുന്നവരെ ഞാൻ ചതിക്കില്ല. ചതിക്കുന്നവരെ ഞാൻ വിശ്വസിക്കുകയും ഇല്ല.”

“രക്തസാക്ഷികളെയും, രക്തസാക്ഷി കുടുംബങ്ങളെയും, കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ കഷ്ടതകൾ അനുഭവിച്ചു ഉജ്വലമായി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരെയും മറന്നു പ്രവർത്തിക്കുന്നവരെ പാർട്ടിയും പാർട്ടി കുടുംബാംഗങ്ങളും പുച്ഛത്തോടെ തള്ളിക്കളയും.” അത്തരക്കാർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സ്ഥാനമില്ല എന്ന് ഓർമ്മപ്പെടുത്തുന്നു എന്ന മുന്നറിയിപ്പും ഉണ്ണിത്താൻ നല്കിയിട്ടുണ്ട്.

2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്നത്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ.വി.കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുത്തത്. കേസിന്‍റെ വിചാരണ അവസാന ഘട്ടത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top