ബലാത്സംഗക്കേസ് പ്രതി മുന്‍ ഗവണ്‍മെൻ്റ് പ്ലീഡര്‍ പിജി മനു മരിച്ച നിലയില്‍; പീഡനക്കേസ് അതിജീവിതയെ പീഡിപ്പിച്ച അഭിഭാഷകന്‍

ബലാത്സംഗത്തിന് ഇരയായി നിയമസഹായം ചോദിച്ച് എത്തിയ അതിജീവിതയെ പീഡിപ്പിച്ച അഭിഭാഷകൻ പിജി മനു മരിച്ച നിലയില്‍. കൊല്ലത്തെ വാടക വീട്ടിലാണ് മനുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഈ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കുകയായിരുന്നു.
പീഡനക്കേസില്‍ നിയമപോരാട്ടത്തിന് സഹായം ചോദിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയ യുവതിയെ ആണ് മനു പീഡിപ്പിച്ചത്. കടവന്ത്രയിലെ ഓഫീസില്‍ എത്തിയപ്പോള്‍ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് യുവതിയുടെ മാതാപിതാക്കളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം വാതില്‍ അടച്ചിട്ട് പീഡിപ്പിച്ചു. കേസില്‍ ഇരയായ യുവതി പ്രതിസ്ഥാനത്ത് എത്താനുള്ള സാധ്യത പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
തുടര്‍ന്നുള്ള ദീവസങ്ങളില്‍ ഫോണിലൂടെ അശ്‌ളീല സംഭാഷണം തുടര്‍ന്ന അഡ്വ. മനു കേസുമായി ബന്ധപ്പെട്ട കാര്യത്തിനെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പീഡനശ്രമം നടത്തി. പിന്നീട് യുവതിയുടെ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് എത്തി വാതില്‍ തള്ളിത്തുറന്ന് ബലാല്‍സംഗം ചെയ്‌തെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
പോലീസില്‍ പരാതി എത്തിയതോടെ മനു ഒളിവില്‍ പോയി. പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനിടെ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജോലി രാജിവച്ച് പൊലീസില്‍ കീഴടങ്ങി. പിന്നീട് രോഗം പറഞ്ഞ് ഹൈക്കോടതിയില്‍ നിന്നും ഉപാധികളോടെ ജാമ്യം നേടുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here