ലൈംഗിക പീഡനക്കേസ് നേരിടുന്ന മുകേഷിനെ എങ്ങനെ കൈകാര്യം ചെയ്യും; തലപുകച്ച് സിപിഎം

സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്ന കൊല്ലത്തെ എംഎല്‍എയായ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസ് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. മുകേഷിനെ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആലോചനയിലാണ് സിപിഎം. സംസ്ഥാന സമ്മേളനം നടക്കുന്ന സ്ഥലത്തെ എംഎല്‍എയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കി നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ നടി നല്‍കിയ ലൈംഗിക പീഡന ആരോപണം തെളിഞ്ഞെന്ന് പോലീസ് കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ പങ്കെടുപ്പിച്ചാലും വിവാദമാകും.

കോടതിയില്‍ വിചാരണ നടന്ന് കുറ്റക്കാരന്‍ എന്ന് കണ്ടെത്തുന്നതു വരെ രാജിയുടെ ആവശ്യമില്ലെന്ന പറയുമ്പോഴും പൊതുജന മധ്യത്തില്‍ മുകേഷിനെ ഇറക്കി നിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതോടെ പൊതുപരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ പങ്കെടുപ്പിക്കുകയും പാര്‍ട്ടി വേദികളില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനുമാണ് ധാരണ. സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയാണ് ഇത്തരമൊരു ധാരണയില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഇത് നടപ്പിലാക്കാന്‍ കഴിയുമെങ്കിലും സംസ്ഥാന സമ്മേളം മാര്‍ച്ച് 6 മുതല്‍ തുടങ്ങുമ്പോള്‍ എംഎല്‍എയെ ആ വേദിയിലേക്ക് അടുപ്പിക്കാതിരിക്കാന്‍ കഴിയില്ല. അപ്പോഴേക്കും ഈ വിവാദത്തിന്റെ അലയൊലികള്‍ അടങ്ങും എന്ന കണക്കു കൂട്ടലാണ് സിപിഎമ്മിനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top