ബലാത്സംഗം ഇര വിളിച്ചു വരുത്തിയ അപകടം; പ്രതിക്ക് ജാമ്യം; വീണ്ടും ഞെട്ടിച്ച് അലഹാബാദ് ഹൈക്കോടതി

മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന പരാമര്‍ശത്തിനു ശേഷം ബലാത്സംഗം ഇര ക്ഷണിച്ചു വരുത്തിയ അപകടം എന്ന പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. ‘അപകടം വിളിച്ചു വരുത്തുകയായിരുന്നു, സംഭവത്തില്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ട്’ എന്ന വിലയിരുത്തലോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
2024 സെപ്റ്റംബറില്‍, ഡല്‍ഹിയില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസിലാണ് കോടതിയുടെ വിചിത്രമായ നിരീക്ഷണം. മദ്യപിച്ച തന്നെ ചതിയിലൂടെ പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഒരു റസ്‌റ്റോറന്റില്‍ വച്ചാണ് യുവതിയും പ്രതിയായ നിശ്ചല്‍ ചന്ദക്കും പരിചയപ്പെട്ടത്. മദ്യപിച്ച് അവശയായ തന്നെ വീട്ടില്‍ വിശ്രമിക്കാം എന്ന് പറഞ്ഞ് കൂടെ കൂട്ടി. വീട്ടില്‍ കൊണ്ടുപോകുന്നതിന് പകതരം ഗുരുഗ്രാമിലെ ബന്ധുവിന്റെ ഫ്‌ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
പരാതി വ്യൂജമാണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും നിശ്ചല്‍ കോടതിയില്‍ വാദിച്ചു. ഇരയായ വിദ്യാര്‍ഥിനി ധാര്‍മിക മൂല്യങ്ങളെപ്പറ്റിയും പ്രവര്‍ത്തികളുടെ അനന്തര ഫലത്തെപ്പറ്റിയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ളയാളാണെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയുടെ ആരോപണങ്ങള്‍ വാസ്തവമാണെന്ന് അംഗീകരിച്ചാലും, അവര്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും പീഡനത്തിന് അവരും ഉത്തരവാദിയാണെന്നുമുള്ള നിഗമനത്തില്‍ എത്തേണ്ടി വരുമെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് ജാമ്യം അനുവദിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here