റാപ്പര്‍ വേടന്‍ വനം വകുപ്പ് കസ്റ്റഡിയില്‍; പുലിപ്പല്ല് കേസില്‍ ഇനി തെളിവെടുപ്പ്

പുലിപ്പല്ല് കൈവശം വച്ചതിന് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. വേടനെ ഇന്ന് തന്നെ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.
ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്‍ നല്‍കിയാണ് മാലയാക്കിയതെന്ന് വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ജ്വല്ലറിയില്‍ നാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്‍ പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇന്‍സ്റ്റഗ്രാം വഴിയും മറ്റും വേടന്‍ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവഴി രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം.
കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്‍ ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്‍, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here