റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട; നടിമാരും മോഡലുകളും ടെക്കികളും കസ്റ്റഡിയില്‍; പോലീസ് എത്തിയത് സമയം കഴിഞ്ഞും പാര്‍ട്ടി തുടരുന്നതറിഞ്ഞ്‌

ബെംഗളൂരു: റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജിആര്‍ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എംഡിഎംഎയും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന തെലുഗു നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണ്. പരിശോധന സിസിബി തുടരുകയാണ്. ഇലക്ട്രോണിക് സിറ്റി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരൂവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ‘കോണ്‍കോഡി’ന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജിആര്‍ ഫാംഹൗസ്.

അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാര്‍ട്ടി തുടരുന്ന വിവരമറിഞ്ഞാണ് സിസിബി സംഘം സ്ഥലത്തെത്തിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്‌നിഫര്‍ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയ്‌നും പിടിച്ചെടുത്തത്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നായി നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡിജെകളും ടെക്കികളുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ‘ബ്ലഡി മസ്‌കാര’, ‘റാബ്‌സ്’, ‘കയ്വി’ തുടങ്ങിയ ഡിജെകളാണ് സംഗീതപരിപാടി നയിച്ചിരുന്നത്.

ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയാണ് പരിപാടി ഏകോപിപ്പിച്ചത്. ‘സണ്‍സെറ്റ് ടു സണ്‍റൈസ്’ എന്ന് പേരിട്ട പാര്‍ട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്. പേര് സൂചിപ്പിക്കുന്ന പോലെ ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുവരെയായിരുന്നു പാര്‍ട്ടിയുടെ സമയം. 15-ലേറെ ആഡംബര കാറുകളും സ്ഥലത്തുണ്ടായിരുന്നു. ഒരു കാറില്‍നിന്ന് ആന്ധ്രയില്‍നിന്നുള്ള എംഎല്‍എയുടെ പാസ്‌പോര്‍ട്ടും കണ്ടെടുത്തു. എംഎല്‍എ കകാനി ഗോവര്‍ധന റെഡ്ഡിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടാണ് കാറില്‍നിന്ന് കണ്ടെടുത്തതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top