സിനിമയിലും വ്യാജരേഖ? RDX സംവിധായകന്‍ നഹാസിന്റെ പരാതി നിര്‍മാതാവിനെതിരെ; സോഫിയ ഹാജരാക്കിയ രേഖ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഹര്‍ജി

2024ൻ്റെ തുടക്കത്തിൽ റിലീസ് ചെയ്ത സിനിമകൾ പലതും വൻ വിജയമാകുകയും കേരളത്തിന് പുറത്തും വിറ്റഴിക്കപ്പെടുകയും ചെയ്തതോടെ ചെയ്തതോടെ മലയാള സിനിമയുടെ പുഷ്കലകാലമായി എന്ന പ്രതീതിയാണ് ഉണ്ടായത്. എന്നാൽ ഇതിന് പിന്നാലെ ഉടലെടുത്ത തർക്കങ്ങൾ ഈ ശോഭ കെടുത്തുന്നതായി. മഞ്ഞുമ്മൽ ബോയ്സിനെ ചുറ്റിപ്പറ്റി പല വിവാദങ്ങളുണ്ടായി. പിന്നാലെയാണ് വൻ വിജയമായ ആർഡിഎക്സിൻ്റെ സംവിധായകന്‍ കെഎച്ച് നഹാസിനെതിരെ അതേ സിനിമയുടെ നിർമാതാവ് സോഫിയ പോൾ കോടതിയെ സമീപിച്ചത്.

ആര്‍ഡിഎക്‌സ് സംവിധായകന്‍ കെഎച്ച് നഹാസ് തൻ്റെ രണ്ടാമത് ചിത്രവും ഇതേ നിര്‍മ്മാണ കമ്പനിക്കായി തന്നെ ചെയ്യുമെന്ന് കരാർ വച്ചിരുന്നുവെന്നും പിന്നീട് അത് ലംഘിച്ചു എന്നും ആരോപിച്ചാണ് സോഫിയ പോൾ കോടതിയെ സമീപിച്ചത്. ഇതുപ്രകാരം ആദ്യ ചിത്രത്തിന്റെ പ്രതിഫലമായി 15 ലക്ഷവും രണ്ടാമത്തെ ചിത്രത്തിന്റെ അഡ്വാന്‍സായി 40 ലക്ഷം രൂപയും സംവിധായകന് നല്‍കി. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി 4,82,000 രൂപയും ചിലവഴിച്ചു. എന്നാല്‍ യാതൊരു കാരണവും ഇല്ലാതെ നഹാസ് പിന്‍മാറിയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ല എന്നുമാണ് സോഫിയ പോൾ ആരോപിച്ചത്.

ഹര്‍ജിയിലെ ഈ ആരോപണങ്ങള്‍ക്ക് എതിരെയാണ് കെഎച്ച് നഹാസ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കരാറില്‍ നിര്‍മ്മാതാവ് സോഫിയ പോള്‍ കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണമാണ് നഹാസ് ഉയര്‍ത്തിയിരിക്കുന്നത്. കരാറിൻ്റെ ആദ്യം ഇല്ലാതിരുന്ന ആറാം പേജ് കൂട്ടിച്ചേർത്തത് ആണെന്നും അതിൽ തൻ്റെ ഒപ്പായി കാണിച്ചിരിക്കുന്നത് വ്യാജമാണ് എന്നുമാണ് പരാതി. ഇത് തെളിയിക്കാൻ രേഖ ഫൊറൻസിക് പരിശോധനക്ക് അയക്കണമെന്നും എറണാകുളം സബ്‌കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നഹാസ് ആവശ്യപ്പെടുന്നു.

നിര്‍മ്മാതാവ് സോഫിയ പോള്‍, നിര്‍മ്മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്നിവര്‍ക്കെതിരെയാണ് സത്യവാങ്മൂലം. അതേസമയം ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ആര്‍ഡിഎക്‌സ് സിനിമയുടെ സഹനിർമാതാവ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമും സോഫിയ പോൾ അടക്കം നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമക്കായി ആറുകോടി മുടക്കിയ തനിക്ക് മുപ്പത് ശതമാനം ലാഭം വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല എന്നാണ് പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top