കേരള തീരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ബീച്ച് യാത്രകള്‍ക്കുള്ള നിയന്ത്രണം തുടരും; കള്ളക്കടല്‍ പ്രതിഭാസത്തില്‍ ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് പ്രഖ്യാപിച്ച് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തിരമാലകള്‍ക്കും കലാക്രമണത്തിനും ഇപ്പോഴും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരമേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ തീരത്തേക്ക് അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകള്‍ക്കും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളെയാണ് കള്ളക്കടല്‍ പ്രതിഭാസം എന്ന് വിളിക്കുന്നത്. സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കും. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. അതിനാലാണ് ഇതിനെ കള്ളക്കടല്‍ എന്ന് വിളിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top