കെപിസിസി പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് റോജി എം ജോണ്‍; നേതൃനിരയിലെ ക്രിസ്ത്യാനികളുടെ കുറവ് യുവനേതാവിന് ഗുണം; രാഹുല്‍ ഗാന്ധിക്കും പ്രിയപ്പെട്ടവന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് യുവനേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍. കോണ്‍ഗ്രസ് നേതൃനിരയിലെ ക്രിസ്ത്യന്‍ നേതാക്കളുടെ കുറവും, കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതോടെ ഉണ്ടായ വിടവും റോജിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തിൽ നേരത്തെ തന്നെ താൽപര്യം പ്രകടപ്പിച്ചിരുന്നു. ഈ ഘടകങ്ങളാണ് കെ സുധാകരന് ശേഷം റോജി എം ജോണ്‍ കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കുന്നത്. റോജിയുടെ സാധ്യത കഴിഞ്ഞവർഷം ജൂണിൽ മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്‍എസ്‌യു നേതൃനിരയിലെ പ്രവര്‍ത്തനത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ ഗുഡ്ബുക്കില്‍ എത്തിയ നേതാവാണ് റോജി. എഐസിസി സെക്രട്ടറി എന്ന നിലയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ റോജി എം ജോണിനും പിസി വിഷ്ണുനാഥിനും ചുമതല നല്‍കിയിരുന്നു. ഇവരുടെ പ്രകടനം മികച്ചത് എന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കര്‍ണാടക പിസിസി പ്രമേയം പാസാക്കുകയും ചെയ്തു. ഇതോടെ സംഘാടകന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചതോടെയാണ് റോജി വരട്ടേ എന്നതില്‍ കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്.

സിറോ മലബാര്‍ സഭാംഗം എന്നതും റോജി എം ജോണിന് അനുകൂലഘടകമാണ്. സാധ്യതാ പട്ടികയില്‍ മുതിര്‍ന്ന നേതാക്കളായ ബെന്നി ബേഹന്നാന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകളുമുണ്ട്. തിരഞ്ഞെടുപ്പും പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കണം എന്നതും യുവനേതൃത്വം എന്നതിലേക്ക് തീരുമാനം എത്തിക്കുമെന്നാണ് കരുത്തുന്നത്.

നിര്‍ണ്ണായക തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കെ സുധാകരനുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം തന്നെയാണ് സുധാകരന് തിരിച്ചടിയാകുന്നത്. ഇക്കാര്യം സുധാകരനും അംഗീകരിച്ചതോടെയാണ് നേതൃമാറ്റത്തിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിലും മാറ്റം ഉണ്ടാകും. പ്രവര്‍ത്തന മികവില്ലാത്തവരെ ഒഴിവാക്കും. ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നവര്‍ മതിയെന്നാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here