ആര്‍എസ്എസ് വിരട്ടിന് വഴങ്ങി പൃഥ്വിയും സംഘവും; എംപുരാനില്‍ 17 കട്ടുകള്‍; ബീപ്പിട്ടും വിവാദം തണുപ്പിക്കാന്‍ ശ്രമം

എംപുരാനിലെ ആര്‍എസ്എസിന് എതിര്‍പ്പുള്ള ഭാഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍. 17 മാറ്റങ്ങളാണ് ചിത്രത്തില്‍ വരുത്താന്‍ ധാരണ ആയിരിക്കുന്നത്. പ്രധാനമായി വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റും. ഒപ്പം കലാപത്തിന്റെ ദൃശ്യങ്ങളും ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുന്ന ഭാഗവും കട്ട് ചെയ്യാന്‍ ധാരണയായിട്ടുണ്ട്.ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്.
നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരമാണ് മാറ്റം എന്നാണ് അറിയുന്നത്. വോളന്ററി മോഡിഫിക്കേഷന്‍ നടത്താനാണ് തീരുമാനം. റീ സെന്‍സറിങ് നടത്തില്ല. തിങ്കളാഴ്ചയോടെ മാറ്റം പൂര്‍ത്തിയാക്കാനാണ് ശ്രമം. അതുവരെ നിലവിലുള്ള പതിപ്പ് തന്നെ പ്രദര്‍ശനം തുടരും. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കടുത്ത വിമര്‍ശനം വന്നതിന് പിന്നാലെയാണ് അതിവേഗത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.
മോഹന്‍ലാല്‍ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദുവിരുദ്ധ രാജ്യവിരുദ്ധ അജണ്ട നടപ്പാക്കിയെന്നും ഹിന്ദുക്കളെ മുഴുവന്‍ നരഭോജികളായി ചിത്രീകരിച്ചു എന്നുമായിരുന്നു ഓര്‍ഗനൈസറിലെ വിമര്‍ശനം. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിയാണ് ആര്‍എസ്എസ് നിലപാട് സ്വീകരിച്ചത്.
സിനിമയില്‍ മാറ്റങ്ങള്‍ വരുത്തുന്ന എന്ന റിപ്പോര്‍ട്ടുകള്‍ ആര്‍എസ്എസ് അനുകൂല ഹാന്‍ഡിലുകള്‍ സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. റിലീസിന് തലേദിവസം പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോൻ ആളറിഞ്ഞ് കളിക്കടാ എന്ന പരാമര്‍ശം ഒരു പോസ്റ്റിൽ പങ്കുവച്ചിരുന്നു. ഈ ഡയലോഗ് തന്നെയാണ് ഇപ്പോള്‍ സംഘപരിവാര്‍ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here