മുൻ എംഎൽഎ കൈവിട്ടു പോകാതിരിക്കാൻ സിപിഎം ഇടപെടൽ ഊർജിതം; പാർട്ടിയിലോ സർക്കാരിലോ പദവി അനുവദിക്കും; രാജേന്ദ്രൻ പാർട്ടിക്കൊപ്പം തുടരും

മൂന്നാര്‍: സിപിഎം സമ്മര്‍ദ്ദം ഫലിച്ചുവെന്ന് സൂചന. ബിജെപി നേതൃത്വവുമായി ചർച്ചക്ക് തയ്യാറായ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎമ്മിനൊപ്പം തുടര്‍ന്നേക്കും. പാർട്ടി ഇടുക്കി ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ രാജേന്ദ്രന്‍ തൃപ്തനായതായാണ് സൂചന. അതിനിടെ രാജേന്ദ്രനുമായി ബന്ധപ്പെടാന്‍ ബിജെപി വീണ്ടും ശ്രമിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ രാജേന്ദ്രന്റെ പാര്‍ട്ടിമാറ്റത്തില്‍ വ്യക്തത വരും. രാജേന്ദ്രന്‍ കമ്യൂണിസ്റ്റുകാരനായി തുടരുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം ഈ ഘട്ടത്തില്‍ അവകാശപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടപെടലാണ് രാജേന്ദ്രനെ വീണ്ടും സിപിഎമ്മുമായി അടുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂടി നിര്‍ദ്ദേശം മാനിച്ചാണ് അനുനയ ചര്‍ച്ചകള്‍ക്ക് എം.വി.ഗോവിന്ദന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് കൂറുമാറിയത് തിരഞ്ഞെടുപ്പ് കാലത്ത് ആയുധമാക്കാൻ സിപിഎം കോപ്പുകൂട്ടുമ്പോഴാണ് മുൻ എംഎൽഎ രാജേന്ദ്രനെ ബിജെപി നേതാക്കൾ കണ്ടെന്ന വാർത്തകൾ പുറത്തുവന്നത്. ഇതോടെയാണ് അപകടം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി അടക്കമുള്ളവർ ഇടപെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്, എംഎം മണി എംഎല്‍എ എന്നിവര്‍ അനുനയ നീക്കവുമായി രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്തു. രാജേന്ദ്രന്റെ സുഹൃത്തായ പാര്‍ട്ടി നേതാവിനെ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തി. പാര്‍ട്ടിയില്‍ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാര്‍ട്ടികളിലേക്കു പോകരുതെന്നുമായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആവശ്യം. പാര്‍ട്ടിയില്‍ എല്ലാ അംഗീകാരവും കിട്ടുമെന്ന ഉറപ്പും നല്‍കി. ഇതനുസരിച്ചാണ് രാജേന്ദ്രന്‍ വീണ്ടും സിപിഎമ്മുമായി അടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നല്‍കാനാകാവുന്ന പദവി ഏതെങ്കിലും രാജേന്ദ്രന് കൊടുത്തേക്കുമെന്നും സൂചനയുണ്ട്.

ബിജെപിയിലേക്ക് രാജേന്ദ്രന്‍ പോകില്ലെന്ന് തന്നെയാണ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിൻ്റെയും പ്രതീക്ഷ. എങ്കിലും മൂന്നാറിലെ നേതാവിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനാണ് തീരുമാനം. ബിജെപിയുടെ അതിശക്തമായ സമ്മര്‍ദ്ദം രാജേന്ദ്രന് മേലുണ്ട്. മൂന്നാറിലെ തമിഴ് ജനതയില്‍ രാജേന്ദ്രനുള്ള സ്വാധീനമാണ് ഇതിന് കാരണം. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല സിപിഎമ്മില്‍ നിന്നും മുന്‍നിര നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന സന്ദേശം നല്‍കാന്‍ കൂടിയാണ് ബിജെപി രാജേന്ദ്രനെ വട്ടമിടുന്നത്. ചര്‍ച്ച നടന്നുവെന്ന് രാജേന്ദ്രനും കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ബിജെപിയോട് രാജേന്ദ്രൻ സമ്മതം മൂളിയിട്ടില്ല എന്നതാണ് ആശ്വാസം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നെങ്കിലും തിരിച്ചെടുത്തില്ല. ഇതോടെയാണ് അദ്ദേഹം കളം മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇതേസമയത്ത് തന്നെ ബിജെപി ഉന്നതനേതൃത്വം സമീപിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഈ വിവരം എകെജി സെന്ററിലെത്തി അറിയിച്ചിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും രാജേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രശ്‌നത്തില്‍ എംവി ഗോവനന്ദന്‍ ഇടപെട്ടത്.

പിന്നാലെ രാജേന്ദ്രന്‍ ഇപ്പോഴും സഖാവാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് മുകളില്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമേ വഴങ്ങു എന്നാണ് രാജേന്ദ്രന്റെ നിലപാട്. ഇത് അംഗീകരിക്കാനാണ് സാധ്യത. തമിഴ് കുടിയേറ്റ തൊഴിലാളികള്‍ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളില്‍ സ്വാധീനമുള്ള മറ്റ് പാര്‍ട്ടി നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ കുറച്ചുനാളായി ബിജെപി ശ്രമിച്ചുവരുകയാണ്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ചൂടേറിയ ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത പരന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top