ശബരിമലയില്‍ പോലീസുകാര്‍ കുറവ്; ദര്‍ശനത്തിനായി ഭക്തരുടെ കാത്തിരിപ്പ് ഏഴ് മണിക്കൂര്‍ വരെ നീളുന്നു

തുലാമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ ഭക്തരുടെ വന്‍തിരക്ക്. തിരക്ക് നിയന്ത്രിക്കുന്നതിലും ദര്‍ശനം ക്രമീകരിക്കുന്നതിലും പോലീസിന് വഴിയ വീഴ്ചയെന്ന് പരാതി ഉയരുകയാണ്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശരംകുത്തി വരെ നീണ്ടു. ഏഴു മണിക്കൂര്‍ വരെ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരികയാണ്.
ആവശ്യത്തിന് പോലീസുകാരില്ലാത്തതാണ് ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം.170 പൊലീസുകാരാണ് ശബരിമലയില്‍ ഇപ്പോഴുള്ളത്. ഇവര്‍ മൂന്ന് ഷിഫ്റ്റായാണ് ജോലി ചെയ്യുന്നത്. ഇത് തിരക്ക് നിയന്ത്രിക്കാന്‍ അപര്യാപ്തമാണെന്നാണ് ആരോപണം. മിനിറ്റില്‍ 85 മുതല്‍ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാന്‍ കഴിയൂ. എന്നാല്‍ 50 മുതല്‍ 52 പേര്‍ വരെയാണ് പടികയറുന്നത്. ഇതാണ് തിരക്ക് ഓരോ നിമിഷവും വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.
പോലീസുകാര്‍ കുറവായതിനാല്‍ മറ്റിടങ്ങളിലും ഭക്തരെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ നിന്ത്രണമുള്ള സ്ഥലങ്ങളിലേക്കെല്ലാം ഭക്തര്‍ കടക്കുന്ന സ്ഥിതിയാണ്. ഇതുകൂടാതെ കനത്ത മഴയും ഭക്തരുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണ്. മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കു വെള്ളം നല്‍കാനുള്ള സംവിധാനവും അപര്യാപ്തമാണ് എന്നും പരാതി ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here