ഡോക്ടറുടെ ബലാത്സംഗ കൊലയ്ക്ക് തൊട്ടുമുമ്പ് പ്രതി മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചു; കാമുകിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു

കൊൽക്കത്തയിലെ ആർജി കർ സര്‍ക്കാര്‍ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട്. കുറ്റകൃത്യം നടന്ന ദിവസം പ്രതി മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചിരുന്നതായും നുണ പരിശോധനയിൽ സമ്മതിച്ചെന്ന് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രതി കുറ്റം കൃത്യം നടന്നതിന് ശേഷമാണ് സെമിനാർ ഹാളിൽ എത്തിയതെന്ന് പോളിഗ്രാഫ് ടെസ്റ്റില്‍പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. താൻ സംഭവസ്ഥലത്ത് എത്തുമ്പോൾ മരിച്ച് കിടക്കുന്ന യുവ ഡോക്ടറെയാണ് കണ്ടതെന്ന് പ്രതി പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ അതിനെ പൂർണമായും തള്ളിക്കളയുന്നതാണ് ഇന്ത്യ ടുഡേ വാർത്ത.

ALSO READ: ഞാൻ എത്തിയപ്പോൾ വനിതാ ഡോക്ടർ മരിച്ചിരുന്നു…’ നുണ പരിശോധനയിൽ കൊൽക്കത്ത കേസിലെ പ്രതി പറഞ്ഞത്

കൊലപാതകം നടക്കുന്ന ദിവസം ഒരു സുഹൃത്തിനൊപ്പം നഗരത്തിലെ സോനാഗച്ചി, ചെത്‌ല എന്നീ രണ്ട് റെഡ് സ്ട്രീറ്റുകൾ സന്ദര്‍ശിച്ചു. എന്നാൽ അവിടെ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല. ചെത്‌ലയിലേക്ക് പോകും വഴി തെരുവിൽവച്ച് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചു. ഈ പീഡനദൃശ്യം റോഡിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഡോക്ടറെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് കാമുകിയെ വീഡിയോ കോൾ വിളിച്ചെന്നും അവരോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായും പോളിഗ്രാഫ് ടെസ്റ്റിൽ പറഞ്ഞെന്ന് റിപ്പോർട്ടിലുണ്ട്. ആശുപത്രിയിലെ സെമിനാർ ഹാളിൽ ഉറങ്ങി കിടന്ന പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പ്രതി നുണപരിശോധനയിൽ സമ്മതിച്ചു. ഇതിന് ശേഷം പോലീസ് ഉദ്യോഗസ്ഥനായ സുഹൃത്ത് അനുപം ദത്തയുടെ വീട്ടിലേക്ക് പോവുകയും ചെയ്തെന്ന് സഞ്ജയ് റോയി സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്. ഈ സ്ഥലങ്ങളിലെല്ലാം പ്രതിയുടെയും സുഹൃത്തിൻ്റെയും സാന്നിധ്യം അവരുടെ കോൾ ഡാറ്റ റെക്കോർഡ് (സിഡിആർ) വഴി കണ്ടെത്തിയതായി സിബിഐ വൃത്തങ്ങൾ പറഞ്ഞു.

ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് കൊലപാതകം നടന്ന രാത്രിയിലെ സംഭവങ്ങളുടെ ക്രമം പ്രതി വിവരിക്കുന്നത് ഇപ്രകാരമാണ്

  • ഓഗസ്റ്റ് 8ന് റോയ് തൻ്റെ സുഹൃത്തിനൊപ്പം ആർജി കർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സുഹൃത്തിൻ്റെ സഹോദരൻ്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ എത്തി.
  • രാത്രി 11:15 ന് റോയിയും സുഹൃത്തും ആശുപത്രി വിട്ട് മദ്യം കഴിക്കാൻ തീരുമാനിച്ചു. അവർ റോഡിലിരുന്നു മദ്യപിച്ചു.വടക്കൻ കൊൽക്കത്തയിലെ റെഡ് സ്ട്രീറ്റായ സോനാഗച്ചി സന്ദർശിക്കാൻ ഇരുവരും തീരുമാനിച്ചു.
  • സോനാഗച്ചിയിൽ എത്തിയ ശേഷം അവിടെ ആരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല. അവിടെ നിന്നും മറ്റൊരു റെഡ് സ്ട്രീറ്റായ ചെത്‌ലയിലേക്ക് പോകാൻ തീരുമാനിച്ചു.
  • ചെത്‌ലയിലേക്കുള്ള യാത്രയ്ക്കിടെ റോഡിൽവെച്ച് ഇവർ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചു.
  • ചെത്‌ലയിൽലെ റെഡ് സ്ട്രീറ്റിലെത്തിയ ശേഷം സ്ഞ്ജയ് റോയി ആരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല. സുഹൃത്ത് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഈ സമയം റോയ് പുറത്ത് നിൽക്കുകയും കാമുകിയുമായി വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. കാമുകിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അവൾ അത് അയച്ചുകൊടുക്കുകയും ചെയ്തു.
  • സഞ്ജയ് റോയിയും സുഹൃത്തും ആശുപത്രിയിലേക്ക് തിരിച്ചെത്തി. നാലാം നിലയിലെ ട്രോമ സെൻ്ററിലേക്കാണ് പ്രതി പോയത്.
  • പുലര്‍ച്ചെ 4:03ന് മൂന്നാം നിലയിലെ സെമിനാർ ഹാളിനടുത്തുള്ള ഇടനാഴിയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണപ്പെട്ടു. ഇര ഉറങ്ങിക്കിടന്ന സെമിനാർ ഹാളിൽ കയറി ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
  • കൃത്യത്തിന് ശേഷം ആശുപത്രി വിട്ട് പോലീസ് ഉദ്യോഗസ്ഥനായ സുഹൃത്ത് അനുപം ദത്തയുടെ വീട്ടിലെത്തുകയും ചെയ്തു.

ഓഗസ്റ്റ് 9 ന് പുലർച്ചെയാണ് സെമിനാർ ഹാളിൽ പിജി ഡോക്ടറായ വിദ്യാർത്ഥിനിയെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകൾ, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാൽ മുട്ട്, കണങ്കാൽ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 10നാണ് സഞ്ജയ് റോയി അറസ്റ്റിലായത്. കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബ്ലൂ ട്യൂബ് ഹെഡ് സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്. കൃത്യം നടന്ന ദിവസം പുലർച്ചെ സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ഹെഡ് സെറ്റ് ആ സമയം ഇയാളുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് അതിൽ വ്യക്തമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top