സൽപ്പേര് കളങ്കപ്പെടുത്തും, സുരേഷ് ഗോപിയുടെ നിയമനത്തിനെതിരെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികൾ

ന്യൂഡൽഹി: നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി നിയമിച്ചതിനെതിരെ വിദ്യാർത്ഥി യൂണിയൻ രംഗത്ത്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവർത്തിക്കുന്ന ബിജെപി നേതാവിനെ അധ്യക്ഷനായി നിയമിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭീഷണിയാകുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ധ്രുവീകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ട് എക്കാലവും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയും പ്രസ്താവനയിൽ പങ്കുവയ്ക്കുന്നു.

സുരേഷ് ഗോപിയെ അധ്യക്ഷനായി നിയമിച്ചത് സ്ഥാപനത്തിന്റെ സൽപ്പേരിനെയും, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് തുല്യമായ ഇടം നൽകി ഒരുമിച്ചു വളരാൻ അവസരം നൽകുന്ന സ്ഥാപനത്തിന്റെ മികവിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു

കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അധ്യക്ഷനായി കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപിക്കാണ്. അതേസമയം, മുന്നറിയിപ്പ് കൂടാതെ അധ്യക്ഷനാക്കിയതിൽ സുരേഷ് ഗോപി കടുത്ത അമർഷത്തിലാണെന്നാണ് വിവരം. പദവിയിൽ ഇരുന്നുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ തുടരാനാകുമോ എന്ന കാര്യവും സംശയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top