അരി പോലും കടം കിട്ടാത്ത അവസ്ഥ; സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ ഒന്നും സെറ്റായില്ലെന്ന് പ്രധാന അധ്യാപകര്‍; പാചക തൊഴിലാളികള്‍ക്ക് മൂന്ന് മാസമായി വേതനമില്ല

‘സ്‌കൂളുകള്‍ തുറന്നു – എല്ലാം സെറ്റായി, കേറി വാടാ മക്കളെ’ എന്നൊക്കെ വിദ്യാഭ്യാസ മന്ത്രി പറയുന്നുണ്ടെങ്കിലും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഒന്നും സെറ്റായിട്ടില്ലെന്നാണ് പ്രധാന അധ്യാപകര്‍ പറയുന്നത്. ഉച്ചഭക്ഷണം എങ്ങനെ കൊടുക്കുമെന്ന കാര്യത്തില്‍ പ്രധാന അധ്യാപകര്‍ ആധിയിലാണ്. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉച്ചഭക്ഷണത്തിന് കുട്ടിയൊന്നിന് എട്ട് രൂപയാണ് നല്‍കുന്നത്. അപ്പോഴും മുട്ടയ്ക്കും പാലിനും കാശൊന്നും അനുവദിച്ചിട്ടില്ല. മൂന്ന് മാസമായി പാചകത്തൊഴിലാളികള്‍ക്ക് വേതനം കിട്ടുന്നില്ല. പ്രധാന അധ്യാപകരില്‍ ബഹുഭൂരിപക്ഷവും കടബാധ്യതയിലാണ്. ഇതോടെ നിരവധിപ്പേര്‍ ഉച്ചഭക്ഷണ വിതരണച്ചുമതലയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതിയിരിക്കയാണ്.

ഉച്ചഭക്ഷണത്തിനുള്ള അരിയും പച്ചക്കറിയും കച്ചവടക്കാര്‍ കടമായി നല്‍കാന്‍ മടിക്കുകയാണ്. പണം എന്ന് നല്‍കുമെന്ന് പറയാന്‍ കഴിയാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് പ്രധാന അധ്യാപകര്‍ പറയുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. ഈ പദ്ധതിയുടെ ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രഫണ്ട് വിതരണത്തിലെ കാലതാമസമാണ് ഉച്ചഭക്ഷണത്തിന്റെ പണം നല്‍കാന്‍ വൈകുന്നതെന്നാണ് സംസ്ഥാനത്തിന്റെ ന്യായം. വിലക്കയറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകര്‍ കഴിഞ്ഞ വര്‍ഷം സമരം നടത്തിയിരുന്നു.

ഇതോടൊപ്പമാണ് പാചകത്തൊഴിലാളികളുടെ വേതനം മൂന്ന് മാസമായി നല്‍കാതെ അവരെ നെട്ടോട്ടം ഓടിക്കുന്നത്. പ്രതിദിനം 600 രൂപയാണ് തൊഴിലാളിക്ക് നല്‍കുന്നത്. മാര്‍ച്ചിലെ വേതനവും ഏപ്രില്‍, മെയ് മാസങ്ങളിലെ സമാശ്വാസ വേതനവും സ്‌കൂള്‍ തുറന്നിട്ടും നല്‍കിയിട്ടില്ല. എപ്പോള്‍ കൊടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നില്ല.

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവുമൊക്കെ വന്നെങ്കിലും ഇതിനായി പ്രവര്‍ത്തിച്ച അധ്യാപകരുടെ വേതനം ഇനിയും നല്‍കിയിട്ടില്ല. സാമ്പത്തിക ഞെരുക്കം വിദ്യാഭ്യാസ മേഖലയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുകയാണ്. ഉച്ചഭക്ഷണ വിതരണം ഈയാഴ്ച്ച മുതല്‍ ആരംഭിക്കാനിരിക്കെയാണ് പരിഹാരമില്ലാതെ പ്രതിസന്ധികള്‍ തുടരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top