നടുക്കിയ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ വീണ്ടും ഞെട്ടല്‍; പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച

ഡല്‍ഹി : പാര്‍ലമെന്റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ വീണ്ടും ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചയാണ് പാര്‍ലമെന്റില്‍ ഇന്നുണ്ടായിരിക്കുന്നത്. 2001 ല്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനം നടക്കവേയായിരുന്നു ഭീകരസംഘടനകള്‍ ആക്രമണം നടത്തിയത്. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ വാഹനം ഇടിച്ചു നിര്‍ത്തിയാണ് അന്ന് ആക്രമണം നടന്നത്. സുരക്ഷാ സൈനികരടക്കം ഒന്‍പത് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ലഷ്‌കറെ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശൈത്യകാല സമ്മേളനം നടക്കുന്നതിനിടെ 5 ഭീകരരാണ് ആക്രമണം നടത്തിയത്. രാവിലെ 11.40ഓടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പാര്‍ലമെന്റിന്റെയും സ്റ്റിക്കര്‍ പതിച്ച കാറില്‍ എത്തിയായിരുന്നു ആക്രമണം. പാര്‍ലമെന്റ് വളപ്പില്‍ കടന്ന കാര്‍ പന്ത്രണ്ടാം ഗെയിറ്റിലേക്ക് നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ സേന തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ ഇടിച്ചാണ് കാര്‍ നിന്നത്. പിന്നാലെ തോക്കുമായി ചാടിയിറങ്ങിയ ഭീകരര്‍ ചുറ്റിലും വെടിയുതിര്‍ക്കുകയായിരുന്നു. മുപ്പത് മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഭീകരരെ വധിച്ചത്. അന്നത്തെ ഉപരാഷ്ട്രപതി കൃഷന്‍ കാന്ത്, ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ അദ്വാനി തുടങ്ങി നിരവധി വിഐപികള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന സമയത്തെ ആക്രമണം എല്ലാവരേയും ഞെട്ടിച്ചിരുന്നു.

മുഖ്യസൂത്രധാരന്‍ അഫ്‌സല്‍ ഗുരു, അധ്യാപകനായ എസ്.എ.ആര്‍ ഗീലാനി, ഷൗക്കത്ത് ഹുസൈന്‍ ഗുരു, ഷൗക്കത്തിന്റെ ഭാര്യ അഫ്‌സാന്‍ ഗുരു എന്നിവര്‍ പിന്നാലെ അറസ്റ്റിലായി. 2013 ഫെബ്രുവരി 9ന് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊല്ലുകയും ചെയ്തു. ഈ ആക്രമണം നടന്ന് 22 വര്‍ഷം തികയുന്ന ഇന്ന് മറ്റൊരു സുരക്ഷാ വീഴ്ചയ്ക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരം സാക്ഷ്യം വഹിച്ചത്. ആയുധങ്ങളുമായല്ലെങ്കിലും കളര്‍ ബോംബടക്കമുള്ളവയുമായി പ്രതിഷേധക്കാര്‍ പാര്‍ലമെന്ററിനു അകത്തു വരെയെത്തിയതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് എംപിമാര്‍ക്കിടയിലേക്ക് ചാടിയതും വലിയ സുരക്ഷാ വീഴ്ച തന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top