ഇടുക്കി ഡാമിൽ സുരക്ഷാ വീഴ്ച; പരിശോധന മറികടന്ന് അകത്തുകയറിയ യുവാവ് 11 ഇടങ്ങളിൽ താഴിട്ടു പൂട്ടി , പോലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമിലെ സുരക്ഷാവീഴ്ചയിൽ പോലീസ് നടപടി ഊർജിതമാക്കി. ഡാമിൽ കടന്നത് പാലക്കാട്‌ ഒറ്റപ്പാലം സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി.

ജൂലൈ 22ന് പകൽ 3.15 നാണ് ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 സ്ഥലത്താണ് താഴ് ഉപയോഗിച്ച് പൂട്ടിയത്.

വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലായി. തുടർന്ന് ഇടുക്കി പോലീസിൽ പരാതി നൽകി.വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പോലീസിന്റെ കർശന പരിശോധന മറികടന്ന് യുവാവ് അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും. സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങി. എന്തുകൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. തീവ്രവാദ വിരുദ്ധ സക്വാഡും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അണക്കെട്ടിൽ സുരക്ഷ വർധിപ്പിച്ചതായി ഇടുക്കി എസ്.പി വി.യു കുര്യാക്കോസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top