ഏഴ് വർഷത്തെ ഇടതു ഭരണം; ലൈംഗിക അതിക്രമങ്ങൾ പെരുകുന്നു, ഇരയായത് കാൽ ലക്ഷം കുട്ടികൾ

കൊച്ചി: ലൈംഗിക അതിക്രമങ്ങളിൽ കുട്ടികൾ ഇരയാകുന്നത് ഒരു പരമ്പര പോലെ തുടരുകയാണ് കേരളത്തിൽ. ജൂലൈയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി ഒരു മാസവും ഒരാഴ്ചയും തികയുമ്പോഴാണ്, ആലുവയിൽ എട്ടു വയസ്സുകാരി അതിക്രൂര പീഡനത്തിനിരയായത്. 215 കുട്ടികളാണ് ഏഴ് വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത്. 24,951 കുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. 1629 പേരെ തട്ടിക്കൊണ്ടുപോയി. കുട്ടികളുടെ മാത്രം ദിവസേന ശരാശരി 12 പീഡന കേസുകളാണ് പോലീസ് രേഖപ്പെടുത്തുന്നത്. 2022 ൽ ഏറ്റവും ഉയർന്ന കണക്കായ 4518 പോക്സോ കേസുകൾ ഉണ്ടെങ്കിൽ ഈ വർഷം പകുതിവരെ 2234 കുട്ടികൾ പീഡിപ്പിക്കപ്പെട്ടത് ഭയപ്പെടുത്തുന്ന കണക്കുകളാണ്.

പീഡനകേസുകളിലെ പ്രതികളിലേറെയും ക്രിമിനൽ പശ്‌ചാത്തലമുള്ളവരാണ്. 115 സ്ത്രീകൾ പ്രതികളായ കേസുകളുമുണ്ട്. ലഹരി ഉപയോഗത്തിന് ശേഷം പീഡനശ്രമം നടത്തുന്നു എന്നത് ഇത്തരം കേസുകളിൽ ശ്രദ്ധിക്കേണ്ട സമാനമായ കാര്യമാണ്. പ്രതികളിൽ കൂടുതലും ഇരയുടെ അയൽവാസിയോ സുഹൃത്തോ ബന്ധുവോ ആണ്. പീഡനപരമ്പര അരങ്ങേറിക്കൊണ്ടിരിക്കുന്ന ആലുവയിൽ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത ക്രിസ്റ്റിൽ രാജ് ലഹരിക്കടിമയും ഉപയോഗശേഷം ലൈംഗിക വൈകൃത സ്വഭാവമുള്ളയാളാണ്. ലഹരി ഉന്മാദത്തിൽ സമീപത്തെ പശുവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത് ഇയാളുടെ ജീർണ്ണിച്ച മാനസികവ്യഗ്രതയെ തുറന്നു കാട്ടുന്നതാണ്.

269 പരാതികൾ റിപ്പോർട്ട് ചെയ്തതോടെ തിരുവനന്തപുരം ഏറ്റവും ഉയർന്ന പോക്സോ കേസുകളുള്ള നഗരമായി മാറിയിരിക്കുകയാണ്. മലപ്പുറത്ത് 255 , എറണാകുളം – 232 , കൊല്ലം – 196 , പാലക്കാട് – 170 ഇങ്ങനെയാണ് കണക്കുകൾ. എന്നാൽ കേസിന്റെ വിചാരണയിലും ശിക്ഷ വിധിയിലും നീക്കുപോക്ക് ഉണ്ടായിട്ടില്ല. കേരളത്തിലെ ശരാശരി ശിക്ഷനിരക്ക് 18% മാത്രമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം 2015- 19ൽ കേരളത്തിലെ ശിക്ഷനിരക്ക് 4 .4 % മാത്രമാണ്. ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമമെങ്കിലും നീണ്ടുപോകും. കഴിഞ്ഞ വർഷം ആകെ 68 കേസുകൾ മാത്രമാണ് വിധിയായത്. ഇതിൽ എട്ട് കേസുകളിലെ പ്രതികൾ മാത്രമാണ് ശിക്ഷിക്കപെട്ടതെന്നത് പരിതാപകരമാണ്.13,000 ത്തോളം കേസുകൾ ഇപ്പോഴും തുറന്നിട്ടില്ല.

2019 ൽ 3640 കേസുകളിൽ 150 ഉം 2020 ലെ 3056 കേസിൽ 88 ഉം 2021 ലെ 3559 കേസുകളിൽ 47 ഉം എണ്ണത്തിലാണ്‌ ശിക്ഷാ വിധിയുണ്ടായത്. കണക്കുകൾ അനന്തമാണ്. എന്നാൽ ഇതിന്റെ നിരക്ക് കുറയ്ക്കാനോ നടപടിയും നഷ്ടപരിഹാരവും വേഗത്തിലാക്കുവാനോ സ്ത്രീസുരക്ഷ ഉയർത്തുന്ന പിണറായി സർക്കാറിനായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top