സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങൾ എല്ലാ നാട്ടിലും; ഹോളിവുഡിലെ അതികായൻ വീണത് 50ലേറെ സ്ത്രീകളുടെ പരാതിയിൽ

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ പരാതികളും ആരോപണങ്ങളും മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയതിൻ്റെ ഞെട്ടലിലാണ് പൊതുസമൂഹവും പ്രേക്ഷകരും. സിനിമയെ ചുറ്റിപ്പറ്റി ഇത്തരം വിവാദങ്ങൾ ഇതാദ്യമല്ല. ലോകസിനിമയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന ഹോളിവുഡിൽ നിന്ന് ഏഴു വര്‍ഷം മുമ്പ് പുറത്തുവന്ന ലൈംഗിക ചൂഷണ പരാതികള്‍ ആ സിനിമാ മേഖലെയാകെ ഉലച്ചതാണ്. അതിൽ പ്രതിയായ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ (Harvey Weinstein) ഇപ്പോൾ 23 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമാ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെതിരെ 25 നടിമാരടക്കം 50ലധികം സ്ത്രീകളാണ് ലൈംഗിക ചൂഷണ പരാതിയുമായി രംഗത്തുവന്നത്. പ്രശസ്ത ഗായിക മഡോണ, ഹോളിവുഡ് നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് തുടങ്ങിയവര്‍ ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ചു. മീ ടൂ മൂവ്‌മെന്റിനെ തുടര്‍ന്നാണ് ഈ ആരോപണങ്ങള്‍ പുറത്തുവന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്താനുള്ള ക്യാംപയിനായിരുന്നു മീ ടൂ മൂവ്‌മെന്റ്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വെയ്ന്‍സ്റ്റെനെതിരെ പരാതി വന്നതും തടവുശിക്ഷ ലഭിച്ചതും.

2017 ഒക്ടോബര്‍ 5ന് ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് ഹോളിവുഡിലെ സൂപ്പര്‍ നിര്‍മ്മാതാവും കിരീടംവെക്കാത്ത രാജാവുമായിരുന്ന ഹാര്‍വി വെയ്‌സ്റ്റെയിനെതിരെ ആരോപണങ്ങള്‍ പുറത്തുവിട്ടത്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. കഴിഞ്ഞ 30 വര്‍ഷക്കാലമായി ഇയാള്‍ നടത്തിവന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന കഥകളാണ് പരാതിക്കാരായ സ്ത്രീകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്.

വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ ഇയാള്‍ രൂപം കൊടുത്ത ദ വെയ്ന്‍സ്റ്റെയിന്‍ കമ്പനിയില്‍ (The Weinstain Company) നിന്ന് പുറത്തായി. തൊട്ടുപിന്നാലെ ഹോളിവുഡിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സില്‍ നിന്നും പുറത്താക്കി. 2018 ജൂലൈയില്‍ ന്യൂയോര്‍ക്ക് പോലിസ് അറസ്റ്റ് ചെയ്തു. ആദ്യ കേസില്‍ 23 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. രണ്ടാമത്തെ കേസില്‍ 24 വര്‍ഷം തടവ്. ഇപ്പോള്‍ 12 കേസുകളുടെ വിചാരണ നടക്കുകയുമാണ്.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സമാനമായ സാഹചര്യമാണ് മലയാളത്തിലും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാൽ കമ്മറ്റിക്ക് മൊഴി നൽകിയവരിൽ ഒരാൾ പോലും പരാതിപ്പെടുകയോ, പരസ്യമായി ഉന്നയിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. റിപ്പോർട്ടിൽ പറയുന്ന വസ്തുതകളെ മുൻനിർത്തി കേസെടുക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നുയരുമ്പോഴും പരാതിയില്ലാതെ കഴിയില്ല എന്ന അവസ്ഥയിലാണ് പോലീസ്. പരസ്യമാകില്ല എന്ന ഉറപ്പിലാണ് പലരും മൊഴി നൽകിയത് എന്നാണ് ജസ്റ്റിസ് ഹേമ സർക്കാരിനെ അറിയിച്ചിരിക്കുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top