ലൈംഗിക പീഡന കേസില്‍ എച്ച്ഡി രേവണ്ണ അറസ്റ്റില്‍; പിടികൂടിയത് മുന്‍ പ്രധാനമന്ത്രിയും അച്ഛനുമായ ദേവഗൗഡയുടെ വസതിയില്‍ നിന്ന്

ബെംഗളൂരു: ലൈംഗിക പീഡന കേസിലെ പ്രതി എച്ച്ഡി രേവണ്ണ എംഎല്‍എയെ പിടികൂടി. അച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനക്കേസില്‍ അറസ്റ്റ് തടയുന്നതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഹാസനിലെ രേവണ്ണയുടെ വസതിയില്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ എസ്ഐടിയും രേവണ്ണയുടെ അനുയായികളും തമ്മില്‍ വസതിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയില്‍ രേവണ്ണയുണ്ടെന്ന വിവരം ലഭിച്ചത്.

രേവണ്ണയ്ക്കും മകന്‍ പ്രജ്വലിനെതിരെയും മുന്‍ വീട്ടുജോലിക്കാരി നല്‍കിയ പീഡനപരാതി കൂടാതെ മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസുമാണ് നിലവില്‍ ഉള്ളത്. അതേസമയം ഹാസന്‍ എംപിയായ പ്രജ്വല്‍ രേവണ്ണയുടെ മൂവായിരത്തോളം അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിസ്സമ്മതിച്ചതോടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി നേതാവായ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചതാണ് പ്രജ്വലിനെതിരെ ഏറ്റവും ഒടുവില്‍ ലഭിച്ച പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top