പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ തടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവ്. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം.

കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്നതുമുതല്‍ പീഡനം നേരിടുകയാണ്. 15-ാം വയസിലാണ് പീഡനവിവരം പുറത്തുപറയുന്നത്. ഇതെല്ലാം വ്യക്തമായതോടെയാണ് പ്രതിക്ക് കഠിനശിക്ഷ തന്നെ കോടതി നല്‍കിയത്. അമ്മ മരിച്ചശേഷം പിതാവിന്റെ സംരക്ഷണയിലാണ് കുട്ടി. അമ്മയുടെ ബന്ധുക്കളും പിതാവിന്റെ ബന്ധുക്കളും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതുകൊണ്ട് കുട്ടിക്ക് ആരോടും പറയാന്‍ കഴിഞ്ഞില്ല. ആരോടെങ്കിലും പറഞ്ഞാല്‍ പിതാവ് കൊല്ലുമോ എന്നും ഭയന്നു. അതുകൊണ്ട് തന്നെ നിശബ്ദയായി ഇതെല്ലാം സഹിക്കുകയായിരുന്നു.

ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് വസ്ത്രം മാറാന്‍ കുട്ടി മുറിയില്‍ കയറിയപ്പോള്‍ പിതാവ് ഒപ്പം ചെന്ന് പീഡിപ്പിക്കുകയായിരുന്നു. മാനസികമായി തകര്‍ന്ന നിലയില്‍ കണ്ട കുട്ടിയോട് അധ്യാപിക വിവരം തിരക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പിതാവ് പീഡിപ്പിക്കുന്ന കാര്യം വെളിയില്‍ അറിഞ്ഞത്. അധ്യാപിക ചൈല്‍ഡ് ലൈന്‍ വഴി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

ആദ്യഭാര്യ മരിച്ചതിന് ശേഷം കുട്ടിയുടെ പിതാവ് വേറെ വിവാഹം കഴിച്ചിരുന്നു. കോടതിയില്‍ രണ്ടാംഭാര്യ ഇയാള്‍ക്ക് വേണ്ടി കള്ളമൊഴി നല്‍കി. ഇംഗ്ലീഷ് പരീക്ഷ നടക്കുന്ന ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. മറ്റു പരീക്ഷകള്‍ എന്നൊക്കെ നടന്നെന്നു പ്രോസിക്യൂഷന്‍ ചോദിച്ചപ്പോള്‍ ഉത്തരം മുട്ടുകയും ചെയ്തു. കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top