എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി തന്നെ ഹോസ്റ്റല്‍ മര്‍ദ്ദന കേസിലെ പ്രതി; 2019ല്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; നിഷേധിച്ച് ആര്‍ഷോ

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ റാഗിങ്ങിനിരയായതിന് സമനമായിരുന്നു എറണാകുളം മഹാരാജാസ് കോളേജില്‍ 2019 ഡിസംബര്‍ 2ന് രാത്രിയില്‍ നടന്ന അതിക്രമം. സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയെങ്കില്‍ അതിന് തയാറാകാതെ കേസുമായി മുന്നോട്ടു പോവുകയാണ് അന്നത്തെ ഇര മുഹമ്മദ് അജാസ് ചെയ്തത് എന്നതാണ് ഏക വ്യത്യാസം. രാത്രയില്‍ കോളേജ് ഹോസിറ്റലില്‍ എസ്എഫ്ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ക്രൂരമായി കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് അജാസ് നല്‍കിയ പരാതി. കേസിലെ ഒന്നാം പ്രതി ഇപ്പോഴത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയാണ്. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഹോസ്റ്റലില്‍ വച്ച് ആര്‍ഷോയുടേയും സംഘത്തിന്റേയും ആക്രമണം.

കോളേജ് ഹോസ്റ്റലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അജാസിനെ പിന്തുടര്‍ന്നെത്തിയ സംഘം റോഡിലിട്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി എറണാകുളം ലോ കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അടുത്ത ദിവസം രാവിലെയാണ് അജാസിനെ വിട്ടയച്ചത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അജാസിന്റെ പരാതിയില്‍ കേസെടുത്തു. 2064/ 2019 എന്ന നമ്പറിലായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 342,323,324,365,34 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ആര്‍ഷോയെ കൂടാതെ ജിതിന്‍, നിഖില്‍,അര്‍ജുന്‍ എന്നിവരായിരുന്നു പ്രതികള്‍. എന്നാല്‍ ഭരണസ്വാധീനത്തില്‍ അറസ്റ്റടക്കമുളള നടപടികളുണ്ടായില്ല.

കേസിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജാസിനെ നിരവധി തവണ ആര്‍ഷോ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകുമെങ്കിലും മാധ്യമങ്ങളുമായി ഇക്കാര്യം സംസാരിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് അജാസ്. ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ കേസ് പരാമര്‍ശിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെയാണ് എസ്എഫ്‌ഐ നേതാക്കളായി നിര്‍ത്തിയിരിക്കുന്നത്. ഇതുമൂലം എസ്എഫ്‌ഐക്കാര്‍ കോളേജുകളില്‍ അഴിഞ്ഞാടുകയാണ്. ഇത് നാണംകെട്ട് അവസ്ഥായാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

എന്നാല്‍ ആരോപണങ്ങളെ ആര്‍ഷോ നിഷേധിച്ചു. തനിക്കെതിരെ റാഗിങിന് കേസൊന്നും നിലനില്‍ക്കുന്നില്ലെന്ന് ആര്‍ഷോ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മഹാരാജാസ് കോളേജില്‍ നടന്നുവെന്ന് പറയുന്ന സംഭവവുമായി ഒരു ബന്ധവുമില്ല. തനൊരാളെ കൊന്നുവെന്ന് കോണ്‍ഗ്രസുകാര്‍ പറയാത്തത് ഭാഗ്യമെന്നും ആര്‍ഷോ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top