വളഞ്ഞിട്ട് ആക്രമിച്ചാല്‍ കടുത്ത തീരുമാനമെന്ന ലൈനില്‍ ശശി തരൂര്‍; അപകടം മണത്ത് അയഞ്ഞ് കെപിസിസി നേതൃത്വം

രാഹുല്‍ ഗാന്ധി അടക്കം ചര്‍ച്ച നടത്തിയെങ്കിലും ലേഖന വിവാദത്തില്‍ തന്റെ നിലപാടില്‍ മആരഅറം വരുത്താന്‍ തയാറാകാതെ ശശി തരൂര്‍. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും താന്‍ എഴുതിയ ലേഖനം ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു ശശി തരൂരിന്റെ പ്രേതികരണം. കേരള സര്‍ക്കാര്‍ നല്‍കിയ ഡേറ്റ അല്ല താന്‍ ഉദ്ധരിച്ചത്. മറ്റ് ഏജന്‍സികള്‍ നല്‍കുന്നതാണ്. ഇത് തെറ്റാണെന്ന് തെളിയിച്ചാല്‍ തന്റെ നിലപാട് മാറ്റാം എന്നായിരുന്നു.
ഇന്നലെ രാഹുല്‍ ഗാന്ധി വിളിച്ചു വരുത്തിയാണ് ശശി തരൂരുമായി ചര്‍ച്ച നടത്തിയത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മോദിയുടെ അമേരിക്ക സന്ദര്‍ശനത്തെ പുകഴ്ത്തിയതിലെ അതൃപ്തി രാഹുല്‍ അറിയിച്ചു. മറുപടിയായി ശശി തരൂര്‍ ഉന്നയിച്ചത് താന്‍ പാര്‍ട്ടിയില്‍ നിന്ന് അനുഭവിക്കുന്ന അവഗണനകളാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ല. വര്‍ക്കിങ് കമ്മറ്റിയംഗമായിട്ടും കേരളത്തിലെ യോഗങ്ങള്‍ അറിയിക്കുന്നില്ല. കെപിസിസി ആസ്ഥാനമായ ഇന്തിരാ ഭവനില്‍ ഒരു മുറി പോലും അനുവദിച്ചില്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചു.
എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. വളഞ്ഞിട്ട് ആക്രമിച്ചാല്‍ കടുത്ത നിലപാട് എന്നതാണ് തരൂരിന്റെ തീരുമാനം. ഇതിലെ അപകടം കേരളത്തിലെ നേതാക്കള്‍ക്കും മനസിലായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ശശി തരൂരിനെതിരായ വിമര്‍ശനങ്ങളില്‍ അയവു വരുത്തിയത്.
ശശി തരൂര്‍ വലിയ ദ്രോഹമൊന്നും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എത്തിയതും അനുനയനത്തിന്റെ ഭാഗമാണ്. തരൂര്‍ പറഞ്ഞതിനെ വ്യാഖ്യാനിച്ച് വലുതാക്കിയതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ എല്ലാവരും അത് നിര്‍ത്തി. ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായില്ലെന്നും പറഞ്ഞ് വിവാദം അവസാനിപ്പിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here