ഫഹദ് ഫാസിലിനൊപ്പം എസ്.ജെ. സൂര്യ മലയാളത്തിലേക്ക്; സംവിധാനം വിപിന്‍ ദാസ്; ഹൈദരാബാദില്‍ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്

സംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് എസ്.ജെ. സൂര്യ. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ വാലീ, ഖുഷി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. സംവിധായകന്റെ വേഷത്തില്‍ നിന്നും നടനിലേക്ക് ചുവടുമാറ്റം നടത്തിയപ്പോഴും മികച്ച പ്രകടനങ്ങളാണ് എസ്.ജെ. സൂര്യ കാഴ്ചവച്ചത്. മാന്നാട്, മാര്‍ക്ക് ആന്റണി, ജിഗര്‍തണ്ട ഡബിള്‍എക്‌സ് തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചു. എസ്.ജെ. സൂര്യ മലയാളത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് എസ്.ജെ. സൂര്യയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഫഹദിന്റെ വില്ലനായി എസ്.ജെ. സൂര്യ എത്തും എന്നാണ് റിപ്പോര്‍ട്ട്. അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ നടന്ന വിപിന്‍ ദാസ്-എസ്.ജെ. സൂര്യ കൂടിക്കാഴ്ചയില്‍ പുതിയ ചിത്രത്തിനായി ഇരുവരും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായാണ് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷയും ഷിനോയ് മാത്യുവും ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. നിലവില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രോഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് വിപിന്‍ ദാസ്. ചിത്രം അടുത്തമാസം തിയറ്ററുകളില്‍ എത്ുതമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിഗര്‍തണ്ട ഡബിള്‍എക്സ് ആണ് എസ്.ജെ. സൂര്യയുടേതായി ഒടുവില്‍ പുറത്തിരങ്ങിയ ചിത്രം. തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ ഒരുപിടി നല്ല ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഇനി തിയറ്ററില്‍ എത്താന്‍ ഉള്ളത്. തെലുങ്കില്‍ നാനി നായകനായ സരിപോദാ സനിവാരം, രാം ചരണിന്റെ ഗെയിം ചേഞ്ചര്‍ എന്നിവയും തമിഴില്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2, വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവയിലും അദ്ദേഹം അഭിനയിച്ചു. ധനുഷിന്റെ രായന്‍, ചിയാന്‍ 62 എന്നിവയുടെയും ഭാഗമാണ് താരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top