ഇതുവരെ മഹാകുംഭമേളയിൽ പങ്കെടുത്തത് 35 കോടി ഭക്തർ; ബസന്ത് പഞ്ചമി ദിനത്തിൽ പ്രതീക്ഷിക്കുന്നത് അഞ്ച് കോടി ആളുകളെ
മഹാകുംഭമേളയിൽ ഏറ്റവും പ്രാധാന്യമുള്ള ബസന്ത് പഞ്ചമി ദിനമാണിന്ന്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ മൂന്നാം അമൃതസ്‌നാനത്തിന് പ്രയാഗ് രാജിൽ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിവരെ 16.58 ലക്ഷം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. ജനുവരി 13 മുതൽ സ്‌നാനം ചെയ്‌തവരുടെ ആകെ എണ്ണം 34.97 കോടിയായെന്ന് ഉത്തർപ്രദേശ് ഇൻഫർമേഷൻ ഡയറക്‌ടർ ശിശിർ പറഞ്ഞു. ഇതിൽ 10 ലക്ഷം സന്യാസിമാരും 6.58 ലക്ഷം തീർഥാടകരും ഉൾപ്പെടുന്നു. ഇന്ന് അഞ്ച് കോടിയിലധികം ആളുകൾ പ്രയാഗ് രാജിലെത്തുമെന്നാണ് യുപി സർക്കാര്‍ പ്രതീക്ഷിക്കുന്നത്.
‘സന്യാസി, ബൈരാഗി, ഉദസീന്‍’ എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ബസന്തി പഞ്ചമി ദിനത്തിൻ്റെ ഭാഗമായിട്ടുള്ള പ്രധാന ചടങ്ങ്. 45 ദിവസം നീണ്ടുനില്‍ക്കുന്ന മഹാ കുംഭ മേളയ്ക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കഴിഞ്ഞ മാസം 13നാണ് തുടക്കം കുറിച്ചത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുണ്യവുമായ ഒരു ചടങ്ങായാണ് കരുതിപ്പോരുന്നത്. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന പ്രയാഗ് രാജില്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരും ഭക്തരും ഒത്തുകൂടും. ഹൈന്ദവ വിശ്വാസം അനുസരിച്ച് പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാ കുംഭമേളയെ കാണുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here