ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചത് താന്‍ പറഞ്ഞിട്ടെന്ന് ചെറിയാന്‍ ഫിലിപ്പ്; ഒത്തുതീര്‍പ്പ് തിരുവഞ്ചൂരിന്‍റെ താത്പര്യപ്രകാരം; സോളാര്‍ സമരം തുടങ്ങിയത് വിഎസിന്‍റെ വാശിയില്‍

തിരുവനന്തപുരം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ജോണ്‍ ബ്രിട്ടാസ് സംസാരിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന് ചെറിയാന്‍ ഫിലിപ്പ്. “സമരം ഒത്ത് തീര്‍പ്പ് ആക്കണമെന്ന് തിരുവഞ്ചൂരിന് താല്‍പര്യം ഉണ്ടായിരുന്നു. തിരുവഞ്ചൂര്‍ തന്റെ ഫോണിലേക്ക് വിളിച്ചു. താന്‍ പറഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് ചര്‍ച്ചയില്‍ പങ്കാളിയായത്. ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ നേതാക്കള്‍ക്കെല്ലാം ഇക്കാര്യം അറിഞ്ഞിരിക്കാം.”

“സമരം അവസാനിപ്പിക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നു. സമരം ദുരന്തമായി മാറാതിരിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണ് നടത്തിയത്. അവസാനിപ്പിക്കേണ്ടത് രണ്ടു കൂട്ടരുടെയും താല്‍പര്യമായിരുന്നു.” – വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

“സോളാര്‍ സമരം വിഎസിന്‍റെ വാശിയായിരുന്നു. ഒത്തുതീര്‍പ്പിന് ഇടതുമുന്നണിക്കും താല്‍പര്യമുണ്ടെന്ന് തിരുവഞ്ചൂരിനെ അറിയിച്ചു. സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളാണ്.” ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സോളാര്‍ സമരം സിപിഎം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ജോണ്‍ ബ്രിട്ടാസാണ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബ്രിട്ടാസ് രംഗത്തെത്തിയത്. മുണ്ടാക്കയത്തിനെ താന്‍ വിളിച്ചില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞതുപ്രകാരം ചെറിയാന്റെ ഫോണിലാണ് തിരുവഞ്ചൂരിനെ വിളിച്ചത് എന്നാണ് ബ്രിട്ടാസ് മറുപടി നല്‍കിയത്. ചെറിയാന്‍ ഫിലിപ്പിന് കാര്യങ്ങള്‍ അറിയാമെന്നും ബ്രിട്ടാസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ്‌ ചെറിയാന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top