‘പ്രതിനായിക’; സോളാർ എപ്പിസോഡിൽ പറയാൻ ബാക്കിവച്ചത് പുസ്തകരൂപത്തിൽ വരുന്നു

കൊല്ലം: സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ ആത്മകഥ എഴുതുന്നു. ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചനയുടെ വിവരങ്ങൾ അടങ്ങിയ സിബിഐ റിപ്പോർട്ട് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടതോടെയാണ് കേസ് വീണ്ടും ചൂടേറിയ ചർച്ചയായത്. ഇതിനു പിന്നാലെയാണ് അതിജീവിതയുടെ ആത്മകഥ പുറത്തു വരുന്നത്. ‘പ്രതിനായിക’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ കവർ ചിത്രം പുറത്തുവന്നു.

കൊല്ലം ആസ്ഥാനമായ റെസ്പോൺസ് ബുക്കാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രസാധകരും എഴുത്തുകാരിയും ഫേസ്ബുക്ക് പേജിലൂടെയാണ് കവർ ചിത്രം പുറത്തുവിട്ടത്. ‘ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞതിന്റെ പൊരുളും, പറയാൻ വിട്ടു പോയതും ഈ പുസ്തകത്തിൽ ഉണ്ടാകും’ എന്നാണ് സരിത കുറിച്ചത്.

‘അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ. രാഷ്ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം, അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവർക്കും പറയാനുണ്ടാവും ഇതു വരെ പറയാൻ കഴിയാതെ പോയ പലതും. ചാനൽ മുറികളിൽ വരികൾക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാർത്ഥ വസ്തുതകൾ. അർധസത്യങ്ങളായിരുന്നിട്ടും നമ്മൾ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകൾ.

സോളാർ കേസിലെ സിബിഐ റിപ്പോർട്ട് വാർത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായർ സ്വന്തം ജീവിത കഥ എഴുതുകയാണ്. റെസ്പോൺസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യിൽ ഇതുവരെ പറയാത്ത വസ്തുതകളും, പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവർ വെളിപ്പെടുത്തുന്നു’ ഇങ്ങനെയാണ് പ്രസാധകർ പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചത്

2013ൽ പുറത്തുവന്ന സോളാർ തട്ടിപ്പുകളുടെ പേരിൽ 40 ഓളം കേസുകളാണ് സരിതയ്‌ക്കെതിരായി രജിസ്റ്റർ ചെയ്തത്. വിവിധ ഘട്ടങ്ങളിലായി രണ്ടര വർഷത്തോളം ജയിലിലും കിടന്നു. ജയിലിൽ കിടക്കുന്ന സമയത്താണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇത് രാഷ്ട്രീയ കേരളത്തിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം അഞ്ചു കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ ഇതിൽ വൻ ഗൂഢാലോചന നടന്നതായും കെ ബി ഗണേഷ്‌കുമാർ ഉൾപ്പെടെയുള്ളവരാണ് ഇതിനുപിന്നിലെന്നുമുള്ള തരത്തിൽ സിബിഐ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ഈ വിവാദങ്ങൾ ആളിക്കത്തുമ്പോഴാണ് പറയാൻ ബാക്കിവച്ചത് ആത്മകഥയിലൂടെ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top