മണക്കുളങ്ങര ക്ഷേത്രത്തിൽ മുൻപും ആനയിടഞ്ഞു; ഇത്തവണ ആന വിരണ്ടത് പടക്കം പൊട്ടിയപ്പോൾ
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടിച്ചപ്പോഴാണെന്ന് പ്രാഥമിക നിഗമനം. എഴുന്നള്ളത്തിനെത്തിയ ഒരു ആന ഉഗ്രശബ്ദം കേട്ടതോടെ ഇടയുകയായിരുന്നു. ഇത് വിരണ്ട് തൊട്ടടുത്ത് ഉണ്ടായിരുന്ന ആനയെ കുത്തുകയും, ഈ ആന തൊട്ടടുത്ത കമ്മിറ്റി ഓഫീസിന് മുകളിലേക്ക് വീഴുകയുമായിരുന്നു. ഇത്രയുമായതോടെ മൂന്നാമത്തെ ആനയും വിരണ്ടോടാൻ തുടങ്ങി.
ഗോഗുല്‍, പിതാംബരന്‍ എന്നീ ആനകളാണ് ആദ്യം വിരണ്ടത്. ആന മറിഞ്ഞുവീണ ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നവരാണ് പരിക്കേറ്റവരിൽ ഏറെയും. ആന ഇടഞ്ഞെന്ന് മനസിലായതോടെ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ആളുകൾ ചിതറിയോടി. ഈ ഓട്ടത്തിനിടെ ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകള്‍ മരിച്ചത് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. രണ്ട് സ്ത്രീകളും ഒരു പുരുഷനും ആണ് മരിച്ചത്.
കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരിലേറെയും സ്ത്രീകളാണ്. സാരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിട്ടുണ്ട്. എന്നാൽ അന്ന് ആർക്കും പരുക്കുണ്ടായില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here