സ്പെയർ പാർട്സില്ല, സർവീസില്ല… വാറണ്ടികാലത്ത് കസ്റ്റമറെ കൈയ്യൊഴിഞ്ഞ ബൈക്ക് കമ്പനിക്ക് അഞ്ചരലക്ഷം പിഴയടിച്ച് ഉപഭോക്തൃ കോടതി

കൊച്ചി: വാറണ്ടി കാലയളവിൽ വിൽപ്പനാനന്തര സേവനം നിഷേധിക്കുകയും സ്പെയർ പാർട്സ് ലഭ്യമാക്കാതിരിക്കുകയും ചെയ്ത ബൈക്ക് കമ്പനിക്കും ഡീലർക്കുമെതിരെ കർശനമായി ഇടപെട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടോഴ്സ്, ന്യൂഡൽഹി ആസ്ഥാനമായ യു.എം. ലോഹിയ ടൂവീലേഴ്സ് എന്നിവർ ബൈക്കിൻ്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും സഹിതം 5,39,000 രൂപ ഉടനടി നൽകാൻ കോടതി ഉത്തരവിട്ടു. എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ്ചന്ദ്രമേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

2017 ജൂലൈയിലാണ് 2.9 ലക്ഷം രൂപ നൽകി പരാതിക്കാർ ക്രൂസർ ബൈക്കുകൾ വാങ്ങിയത്. സ്റ്റാർട്ടിങ് പ്രോബ്ലം ഉൾപ്പെടെ പല തകരാറുകളും തുടക്കം മുതലേ തന്നെ ഉണ്ടായിരുന്നു. അമിത ശബ്ദം, ചൂട്, അപകടകരമായ തരത്തിൽ പെട്ടെന്ന് ബൈക്ക് നിന്നു പോവുക തുടങ്ങിയ പ്രശ്നങ്ങളും തിരിച്ചറിഞ്ഞു. ബിഎസ് 4 ഫ്യുവൽ ഇൻജക്ഷൻ സംവിധാനത്തിൻ്റെ തകരാറാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കാർബറേറ്റർ സംവിധാനത്തിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് പരാതിക്കാർക്ക് ബോധ്യപ്പെട്ടു. എന്നാൽ സർവീസ് നൽകാൻ രണ്ടാം എതിർകക്ഷി വിസമ്മതിക്കുകയായിരുന്നു.

എട്ടാം സർവീസ് ആയതോടെ ബൈക്കിന്റെ ആവശ്യമായ പാർട്സും വിപണിയിൽ ലഭ്യമല്ലാതായി. വാറണ്ടി കാലയളവിനുള്ളിൽ തന്നെയാണ് ഇതെല്ലാം സംഭവിച്ചത്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവിൽ തന്നെ. എന്നാലിത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും എതിർകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ബൈക്കിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

ബൈക്കിൻ്റെ നിർമ്മാണ ന്യൂനതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഡീലറായ കാനിഫ് മോട്ടോഴ്സ് കോടതി മുമ്പാകെ സമ്മതിച്ചു. കമ്പനിയുടെ തെറ്റായ നടപടികൾ മൂലം ഡീലർഷിപ്പ് അടച്ചുപൂട്ടേണ്ടി വന്നുവെന്നും ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണെന്നും അവർ ബോധിപ്പിച്ചു. നിർമ്മാണപരമായ ന്യൂനത മൂലമുള്ള ബൈക്കിൻ്റെ തകരാറിന് ഡീലർ ഉത്തരവാദി അല്ലെന്നും നിർമാതാക്കളാണ് അത് പരിഹരിക്കേണ്ടതെന്നും അവർ നിലപാടെടുത്തു.

“സ്പെയർപാർട്സുകൾ വിപണിയിൽ ലഭ്യമല്ലാതാക്കുന്നതിലൂടെ ഉൽപ്പന്നം തന്നെ ഉപയോഗശൂന്യമാകുന്നു. ഇത് അധാർമിക വ്യാപാര രീതിയാണ്. മാത്രമല്ല റിപ്പയർ ചെയ്ത് ഉപയോഗിക്കാനുള്ള ഉപഭോക്തൃ അവകാശത്തിന്റെ ലംഘനം കൂടിയാണ്. ഇത് ധനനഷ്ടവും മന:ക്ലേശവും പരാതിക്കാർക്ക് ഉണ്ടാക്കിയെന്നത് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് ഡി.ബിബിനു പ്രസിഡണ്ടും വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യ ക്തമാക്കി.

ഈ സാഹചര്യത്തിൽ തകരാറുകൾ ഇല്ലാത്ത ബൈക്കുകൾ പരാതിക്കാർക്ക് നൽകണം. അതിന് കഴിയുന്നില്ലെങ്കിൽ വിലയായ 2,09,750 രൂപ വീതം പരാതിക്കാർക്ക് എതിർകക്ഷികൾ നൽകണം.
അരലക്ഷം രൂപ വീതം നഷ്ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഉമ്മർ ഫാറൂഖ് കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top