വീണ്ടും വോട്ടെണ്ണിയത് ഇരുട്ടത്ത്; ബാലറ്റും കൂടി; കേരള വർമ്മയിലെ അട്ടിമറിയിൽ പ്രതികരണവുമായി സ്ഥാനാർത്ഥി

തൃശൂർ: കേരള വർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണിയപ്പോൾ പരാജയപ്പെട്ടതിൻ്റെ കാരണം വിശദീകരിച്ച് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ. റീ കൗണ്ടിംഗിനിടയിൽ പല തവണ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയിൽ ബാലറ്റ് ബോക്സിലെ വോട്ടുകളുടെ എണ്ണം കൂടിയെന്നും ശ്രീക്കുട്ടൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

” ആദ്യഘട്ടത്തിൽ വോട്ടെണ്ണിയപ്പോൾ ഞങ്ങൾ വിജയിച്ചിരുന്നു. ആ റിസൾട്ട് അംഗീകരിക്കാൻ എസ്എഫ്ഐ തയ്യാറായില്ല. അവർ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് റിട്ടേണിംഗ് ഓഫീസര്‍ വീണ്ടും വോട്ടെണ്ണാൻ തീരുമാനിച്ചു. റീ കൗണ്ടിംഗിനിടയിൽ പല തവണ വൈദ്യുതി വിച്ഛേദിക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയിൽ ആദ്യം എണ്ണിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ബാലറ്റ് ബോക്സിനുള്ളിൽ കണ്ടു. പിന്നീട് പല കാര്യങ്ങും ശരിയായ രീതിയിലല്ല നടന്നത്. ഇക്കാര്യങ്ങളെ ഞങ്ങൾ എതിർത്തു. റീ കൗണ്ടിംഗ് നിർത്തിവെക്കണമെന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ അതിന് തയാറാവാതെ റിട്ടേണിംഗ് ഓഫീസര്‍ വോട്ടെണ്ണുന്നത് തുടരുകയും എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു” – ശ്രീക്കുട്ടൻ പറഞ്ഞു.

ഇത്തവണ എസ്എഫ്ഐയുടെ ധാർഷ്ട്യത്തിന് ഒരു തിരിച്ചടി നൽകണം എന്ന് വിചാരിച്ചിരുന്നു. കോളേജിൽ ജനാധിപത്യം പുലരണമെന്നും ഒരു മാറ്റമുണ്ടാകണമെന്നും കെഎസ്‌യു തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് താൻ സ്ഥാനാർത്ഥിയാവുന്നതെന്നും ശ്രീക്കുട്ടൻ വ്യക്തമാക്കി. കോളേജ് തിരഞ്ഞെടുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെഎസ് യു വിൻ്റെ തീരുമാനം.

രാത്രി വൈകിയും വോട്ടെണ്ണി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചത് ഉന്നത നിര്‍ദേശ പ്രകാരമാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്നും കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ ജില്ലകളിലെ കലാലയങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെഎസ് യുവിന് മികച്ച വിജയം നേടാനായതിൽ എസ്എഫ്‌ഐ വിറളി പൂണ്ടിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

കേരളവര്‍മ്മയില്‍ 32 വര്‍ഷത്തിന് ശേഷമാണ് കെഎസ് യു ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. കോളജ് കാമ്പസിലാകമാനം കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് അനുകൂലമായ തരംഗം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ എസ്എഫ്‌ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടത് ജനാധിപത്യപരമായ നടപടിയാണ്. എന്നാല്‍ റീ കൗണ്ടിംഗ് നടത്തിയ രീതിയോടാണ് കെഎസ്‌യുവിന് എതിര്‍പ്പുള്ളതെന്നും അലോഷ്യസ് ചൂണ്ടിക്കാട്ടി.

രാത്രി എട്ടേമുക്കാലിന് ശേഷവും റീ കൗണ്ടിംഗ് തുടര്‍ന്നപ്പോള്‍ ശ്രീക്കുട്ടന്‍ പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിംഗ് നടത്തണമെന്ന് രേഖാമൂലം റിട്ടേണിംഗ് ഓഫീസര്‍ക്ക് കത്തു നല്‍കി. എന്നാല്‍ അതു ഉള്‍ക്കൊള്ളാതെ റീ കൗണ്ടിംഗിന് തിടുക്കം കാട്ടുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ റീ കൗണ്ടിംഗ് മാറ്റിവെക്കാമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ അത് വകവെക്കാതെ റിട്ടേണിംഗ് ഓഫീസര്‍ റീ കൗണ്ടിംഗുമായി മുന്നോട്ടു പോകുകയായിരുന്നുവെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

റീ കൗണ്ടിംഗ് ആരംഭിച്ച് രണ്ടു തവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി പോയിരുന്നു. ഇതില്‍ അട്ടിമറിയുണ്ടെന്ന് കെഎസ്‌യു സംശയിക്കുന്നു. റീ കൗണ്ടിംഗ് തുടങ്ങിയ ശേഷം ബാലറ്റ് പേപ്പറുകളുടെ എണ്ണം കൂടി. അസാധു വോട്ടുകളെല്ലാം എസ്എഫ്‌ഐക്ക് അനുകൂലമായി വിധിക്കുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റീ കൗണ്ടിംഗ് കെഎസ്‌യു ബഹിഷ്‌കരിച്ചു. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ വിജയിച്ചതായി പ്രഖ്യാപിച്ചതെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എവിടെ നിന്നോ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നടപടിയാണുണ്ടായത് എന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. റീ കൗണ്ടിംഗിൽ കേളേജ് അധികൃതർ എസ്എഫ്ഐയെ വിജയിപ്പിച്ചെന്ന് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡൻ്റ് ഒ.ജെ. ജനീഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കേരള വർമ്മയിൽ ഇനി നടത്തേണ്ടത് റീ കൗണ്ടിംഗ് അല്ല റീ ഇലക്ഷനാണ്. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ തിരത്തെടുപ്പിനെ എസ്എഫ്ഐ നേതാക്കളും അധ്യാപകരും ചേർന്ന് അട്ടിമറിച്ചതായും അദ്ദേഹം ആരോപിച്ചു. റീ കൗണ്ടിംഗിനിടയിൽ മൂന്ന് തവണ വൈദ്യുതി വിച്ഛേദിച്ചു. ഇത് ബാലറ്റിലടക്കം കൃത്രിമം കാട്ടാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ജനീഷ് പറഞ്ഞു.

കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാര്‍ഥി വിജയിച്ചെന്ന് പ്രഖ്യാപിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചതായി കോളേജ് അധികൃതർ പ്രഖ്യാപിക്കുയായിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top