അഴിമതി നടത്താന്‍ മുഖ്യമന്ത്രി വന്ധീകരിച്ച ലോകായുക്ത പിരിച്ചുവിടണം; ഒരു കോടിയുടെ ആര്‍ഭാടത്തെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യും, കെ.സുധാകരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്‍കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും വിനിയോഗിക്കണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2023ല്‍ വെറും 197 ഹര്‍ജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുകയാണ്. ഇനിയും ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണം. ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ് ഇന്ന് ലോകായുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ പിണറായും മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ ഏതുനിമിഷവും താഴുവീഴാവുന്ന ദുരവസ്ഥയില്‍ കെഎസ്ആര്‍ടിസി നില്‍ക്കുമ്പോഴാണ് നവകേരള സദസ്സിന്റെ പേരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടമായി സഞ്ചരിക്കാന്‍ ഒരു കോടിരൂപയുടെ ബസ്സ് വാങ്ങാന്‍ പണം അനുവദിച്ചിരിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടാത്തിന്റെ പേരില്‍ ഭിക്ഷാടനത്തിന് ഇറങ്ങിയ മറിയക്കുട്ടിയെന്ന വയോധികയെ കല്ലെറിയുകയും കര്‍ഷകരുടെ കൊയ്ത്തുകഴിഞ്ഞ നെല്ല് സംഭരിക്കുകയോ, അതിന്റെ പണം കൃത്യമായി നല്‍കുകയോ ചെയ്യാതിരിക്കുമ്പോഴാണ് കോടികള്‍ മുടക്കി ബസ് വാങ്ങുന്നത്. പൊളിഞ്ഞു പാളീസായ കെഎസ്ആര്‍ടിസിയുടെ ബജറ്റില്‍നിന്നാണ് ബസ് വാങ്ങുന്നതെന്നു ന്യായീകരിച്ച വകുപ്പ് മന്ത്രിയെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന നാള്‍ വിദൂരമല്ലെന്നും സുധാകരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top