ചേവായൂരിലെ വിദ്യാത്ഥിയുടെ ആത്മഹത്യ, കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു, സമാന തട്ടിപ്പിൽ ഒരുപാടുപേർ കുടുങ്ങിയിട്ടുണ്ടെന്ന് പോലീസ്

കോഴിക്കോട്: നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരിൽ വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ചേവായൂരിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച കേസിൽ പോലീസ് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെയാണ് ആദിത്യനാഥനെ (16) ചേവായൂരിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നും 33,900 രൂപ അടയ്ക്കണം എന്നുമായിരുന്നു നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റിൽ നിന്ന് കുട്ടിയുടെ ലാപ്ടോപ്പിലേക്ക് വന്ന സന്ദേശം. പണം നൽകിയില്ലെങ്കിൽ പൊലീസ്റ്റേഷനിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും രണ്ടു വർഷത്തോളം തടവുണ്ടാവുമെന്നും ഹാക്കറുടെ സന്ദേശത്തിൽ ഉണ്ടായിരുന്നു. ആറു മണിക്കൂറിനുള്ളിൽ പണം അടച്ചില്ലെങ്കിൽ പോലീസ് വീട്ടിൽ എത്തുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. സന്ദേശത്തിനൊപ്പം എൻസിആർബിയുടെ മുദ്രയും ഹാക്കർ ഉപയോഗിച്ചു. ഇതെല്ലാം കണ്ടു പേടിച്ചതോടെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

കേസിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിആർപിസി 174 പ്രകാരം അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കുട്ടി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് പോലീസ് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. വ്യാജ സന്ദേശം വന്ന സൈറ്റിന്റെ ഐപി അഡ്രസ് പോളണ്ട് ആണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. സമാനമായി തട്ടിപ്പു സന്ദേശങ്ങൾ നിരവധി വരുന്നുണ്ടെന്നും അപമാനം ഭയന്ന് പലരും പരാതിപ്പെടുന്നത് കുറവാണെന്നും ചേവായൂർ എസ്ഐ നിമിൻ കെ ദിവാകർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എൻസിആർബിയുടെ പേരും എംബ്ലവും ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ ഭീഷണി സന്ദേശം അയച്ചത് പോലീസ് രഹസ്യന്വേഷണ വിഭാഗങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top