അനീഷ്യയുടെ ആത്മഹത്യയിൽ ഡിഡിപിക്ക് സസ്പെൻഷൻ; അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനതപുരം: കൊല്ലം പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യയില്‍ പ്രാഥമിക ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയ കൊല്ലം പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും (ഡിഡിപി), മറ്റൊരു എപിപിയ്ക്കും സസ്പെൻഷൻ. ഡിഡിപി അബ്ദുള്‍ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി ശ്യാംകൃഷ്ണ കെ.ആര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതാണിത്.

കേസിൽ കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഊർജിത അന്വേഷണം നടത്തിവരികയാണ്. അനീഷ്യയുടേതെന്ന് കരുതുന്ന ഡയറിക്കുറിപ്പിലെയും, ശബ്ദരേഖയിലെയും ആരോപണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജി.എസ് ജയലാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നടപടി മാതൃകാപരമാണെന് കൊല്ലം ബാർ അസോസിയേഷൻ പ്രതികരിച്ചു.

ഇക്കഴിഞ്ഞ മാസമാണ് നെടുങ്ങോലത്തെ വീട്ടിൽ മരിച്ച നിലയിൽ അനീഷ്യയെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥനും മറ്റൊരു എപിപിയും പൊതുസഭയിൽ വച്ച് അപമാനിക്കുകയും ജോലി ചെയ്യാൻ തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്തെന്നുള്ള ശബ്‌ദരേഖയും ഡയറിക്കുറിപ്പും നേരത്തെ പുറത്തു വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top