സുനിതാ വില്യംസും സംഘവും ഹൂസ്റ്റണ്‍ കേന്ദ്രത്തില്‍; പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍; ആശ്വാസത്തില്‍ നാസ

ഒന്‍പതു മാസം നീണ്ട ആശങ്കകള്‍ക്ക് പരിഹാരം കണ്ട ആശ്വാസത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി നാസ ബഹിരാകാശ നിലയത്തില്‍ എത്തിച്ച സുനിതാ വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അവിടെ കുടങ്ങിയത് മാസങ്ങളാണ്. ലോകം മുഴുവന്‍ ഇവരുടെ മടക്കം കാത്തിരുന്നു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ സുരക്ഷിതമായി ഇറങ്ങി. സുനിതയെയും ബുച്ച് വില്‍മോറിനേയും കൂടാതെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും പേടകത്തില്‍ ഉണ്ടായിരുന്നു.

സുരക്ഷാപരിശോധനക്ക് ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. കൈവീശി കാട്ടി ഏറെ സന്തോഷത്തോടെ സുനിത അടക്കമുള്ളവര്‍ പുറത്തേക്ക്.

ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാക്കി. പിന്നാലെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോയി. ഇത്രയും നാള്‍ സീറോ ഗ്രാവിറ്റിയില്‍ ജീവിച്ചവര്‍ സാധാരണ നിലയില്‍ എത്താന്‍ മാസങ്ങള്‍ തന്നെ വേണ്ട ചികിത്സ വേണ്ടിവരും. അതെല്ലാം ഹൂസ്റ്റണ്‍ കേന്ദ്രത്തിലാകും നല്‍കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here