മുഹമ്മദ് ഫൈസലിന് എം.പി സ്ഥാനം തിരികെ ലഭിക്കും; ഹൈക്കോടതി വിധിക്ക് സ്റ്റേ

ന്യൂഡല്‍ഹി: വധശ്രമ കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം.പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.

സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഫൈസലിനായി കപിൽ സിബൽ, കെ.ആർ ശശി പ്രഭു എന്നിവരാണ് കോടതിയിൽ ഹാജരായത്.

ഈ വർഷം ജനുവരി 11നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)യുടെ എം.പി ഫൈസലിനും മറ്റ് മൂന്ന് പേർക്കും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കവരത്തി സെഷൻസ് കോടതി തടവ് ശിക്ഷ വിധിച്ചത്.

ശിക്ഷയ്‌ക്കെതിരെ മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി ഈ കേസ് പല തവണ എത്തി. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് പത്തു വർഷത്തേക്കാണ് കവരത്തി കോടതി ശിക്ഷ വിധിച്ചത്. ഇതോടെയാണ് ആദ്യം അയോഗ്യനാക്കപ്പെട്ടത്.

പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു. എന്നാൽ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെ വീണ്ടും അയോഗ്യനായി. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി സ്റ്റേ അനുവദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top