സുപ്രീം കോടതിയുടെ പുതിയ നീതിദേവത വിവാദത്തിൽ; ചിഹ്നവും പ്രതിമയും മാറ്റിയത് ഏകപക്ഷീയമെന്ന് വിമർശനം

സുപ്രീം കോടതിയിലെ നീതിദേവത പ്രതിമയിലെ മാറ്റത്തിൽ വ്യാപക പ്രതിഷേധം. സുപ്രീംകോടതി ബാർ അസോസിയേഷനാണ് ഏറ്റവും ഒടുവിൽ രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കിയിട്ടുണ്ട്. ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തത് എന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ.

“ഈയടുത്തായി സുപ്രീംകോടതി ചിഹ്നത്തിലും നീതിദേവതയുടെ പ്രതിമയിലും ഏകപക്ഷീയമായി ചില മാറ്റങ്ങൾ വരുത്തി. ബാർ അസോസിയേഷനുമായി കൂടിയാലോചന നടത്താതെയായിരുന്നു മാറ്റങ്ങൾ. ഇതിനെക്കുറിച്ച് അസോസിയേഷന് അറിവുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച ഒരു സൂചനയും നൽകിയിരുന്നില്ല” -സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയത്തിൽ പറഞ്ഞു.

സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് വരുത്തിയ മാറ്റമാണ് വിവാദത്തിലായിരിക്കുന്നത്. കണ്ണുമൂടിക്കെട്ടി, ഒരു കൈയിൽ ത്രാസും മറുകൈയിൽ വാളുമായി നിൽക്കുന്ന നീതിദേവതയെ ഒഴിവാക്കിയതാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. എല്ലാം കാണുന്ന പുതിയ നീതിദേവതക്ക് വാളിന് പകരം കൈയിൽ ഭരണഘടനയുമായി നിൽക്കുന്ന നീതിദേവതയെയാണ് പകരം സ്ഥാപിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. കണ്ണുകളിലെ കെട്ട് ഒഴിവാക്കുന്നത് വഴി രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാൾ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നൽകുന്നത് എന്നാണ് അവകാശവാദം.

ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനാണ് പുതിയ പരിഷ്കരണം എന്നാണ് ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് പറയുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) അവതരിപ്പിച്ചതിന് സമാനമാണിത് എന്നാണ് വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top